കോഴിക്കോട് : കൂടരഞ്ഞിയിൽ 39 വർഷങ്ങൾക്ക് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതി മുഹമ്മദലി എന്ന ആന്റണിയുടെ വെളിപ്പെടുത്തലിൽ നിർണ്ണായക നീക്കവുമായി പോലീസ്. കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. പ്രതിയുമായുള്ള ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരപ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രേംദാസ് എന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ ആണ് രേഖാചിത്രം വരച്ചത്. ചിത്രം 80 ശതമാനം കൃത്യമെന്നാണ് വിലയിരുത്തൽ. പ്രതി മുഹമ്മദലിയും ചിത്രത്തിൻ്റെ സാമ്യം സ്ഥിരീകരിച്ചു.
മലപ്പുറം വേങ്ങര ചേറൂര്‍ കിളിനക്കോട് പള്ളിക്കല്‍ ബസാറില്‍ താമസിക്കുന്ന തായ്പറമ്പില്‍ മുഹമ്മദലി 14-ാം വയസ്സില്‍ താന്‍ ചെയ്ത പ്രവൃത്തിയിലൂടെ ഒരു യുവാവിന് ജീവന്‍ നഷ്ടമായ കാര്യത്തെക്കുറിച്ച് വേങ്ങര പോലീസിനു മുന്‍പിൽ ഏറ്റുപറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ആദ്യ കൊലപാതകത്തിന് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം 1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വെച്ച് തന്റെ കയ്യില്‍ നിന്ന് പണം തട്ടിപ്പറിച്ച ഒരാളെ മണലില്‍ ശ്വാസം മുട്ടിച്ചു കൊന്നു എന്നും മുഹമ്മദലി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് സുഹൃത്ത് ബാബുവിൻ്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. വെള്ളയിൽ കൊലപാതകത്തിൽ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു. 1989 സെപ്തംബർ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാൽ മരിച്ചത് ആരെന്ന് തിരിച്ചറിയാൻ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
