ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത വർദ്ധിപ്പിച്ചുകൊണ്ട് മറ്റൊരു അറസ്റ്റ് കൂടി നടന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ബന്ധുവും അസം പോലീസ് സർവ്വീസ് (എപിഎസ്) ഉദ്യോഗസ്ഥനുമായ സന്ദീപൻ ഗാർഗിനെയാണ് അഞ്ചാമതായി പോലീസ് അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിലെ യാച്ചിൽ ഗായകനോടൊപ്പം സന്ദീപനും ഉണ്ടായിരുന്നു.
ഗായകൻ്റെ ബാൻഡ്മേറ്റ് ശേഖർ ജ്യോതി ഗോസ്വാമി, മാനേജർ സിദ്ധാർത്ഥ് ശർമ്മ, ഇവൻ്റ് ഓർഗനൈസർ ശ്യാംകനു മഹന്ത, സംഗീതജ്ഞൻ അമൃതപ്രാവ മഹന്ത എന്നിവരാണ് നേരത്തെ അറസ്റ്റിലായ നാല് പേർ.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) നടത്തിയ നിരവധി ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് സന്ദീപൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്തരിച്ച ഗായകന്റെ അടുത്ത അനുയായികളോടൊപ്പം നേരത്തേയും സന്ദീപനെ ചോദ്യം ചെയ്തിരുന്നു.
സെപ്റ്റംബർ 19 നാണ് ഒരു ദ്വീപിന് സമീപം നീന്തുന്നതിനിടെ സിംഗപ്പൂരിൽ വെച്ച് സുബീൻ ഗാർഗ മരണപ്പെടുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനാണ് അദ്ദേഹം സിംഗപ്പൂരിൽ എത്തിയത്.
സിംഗപ്പൂരിൽ ഗായകന്റെ മാനേജരും അദ്ദേഹം അവതരിപ്പിക്കേണ്ടിയിരുന്ന പരിപാടിയുടെ സംഘാടകനും ചേർന്ന് വിഷം കൊടുത്ത് കൊന്നുവെന്ന് ശേഖർ ജ്യോതി ഗോസ്വാമി ആരോപിച്ചിരുന്നു. കുറ്റകൃത്യം മറച്ചുവെക്കാൻ പ്രതികൾ പ്രത്യേകമായി ഒരു വിദേശ സ്ഥലം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഗോസ്വാമി വ്യക്തമാക്കിയിരുന്നു. സുബീൻ ഗാർഗിൻ്റെ ഭാര്യ ഗരിമ സൈകിയ ഗാർഗും മരണത്തിൽ സംശയം ഉന്നയിച്ചിരുന്നു. സിംഗപ്പൂർ പോലീസിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ ചോദ്യം ചെയ്ത് ഗരിമ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.