കൊച്ചി : ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോൻ്റെ കൂടെയുണ്ടായിരുന്നവരിൽ രണ്ടു പേർ ക്രിമിനൽ പശ്ചാത്തലമുള്ളവർ. കേസിൽ അറസ്റ്റിലായ മൂന്നു പേരിൽ ഒന്നാം പ്രതി വടക്കൻ പറവൂർ പള്ളിത്താഴം മണപ്പാട്ടുപറമ്പിൽ മിഥുൻ മോഹന് (35) എതിരെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവർന്നതടക്കമുള്ള കേസുകളുണ്ട്. രണ്ടാം പ്രതി ഗോതുരത്ത് സ്വദേശി അനീഷിനെതിരെ നാശനഷ്ടമുണ്ടാക്കിയ കേസിൽ പ്രതിയാണ്. ചങ്ങനാശേരി സ്വദേശി സോനമോൾ (25) ആണ് കേസിൽ അറസ്റ്റിലായ മൂന്നാമത്തെ പ്രതി. ലക്ഷ്മി മേനോന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.
യുവാവിന്റെ പരാതിയിൽ കേസെടുത്ത് 3 പേരെ പിടികൂടിയപ്പോഴാണ് കൂടെയുണ്ടായിരുന്നത് നടി ലക്ഷ്മി മേനോനാണെന്ന് പോലീസ് അറിയുന്നത്. അപ്പോഴേക്കും ഇവർ ഒളിവിൽ പോയിരുന്നു. തുടർന്ന് പിടിയിലായവരുടെ ചരിത്രം പരിശോധിച്ചപ്പോഴാണ് മിഥുൻ മോഹൻ ക്വട്ടേഷൻ ടീമംഗവും ക്രിമിനൽ കേസ് പ്രതിയുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. 2023 നവംബറിൽ പോലീസ് ചമഞ്ഞ് സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 244 ഗ്രാം സ്വർണം കവർന്ന കേസിലെ പ്രതികളിലൊരാളാണ് മിഥുൻ. ഡിസംബർ ആദ്യം മിഥുനേയും വടക്കൻ പറവൂർ ഓലിയത്ത് ബിനോയ് (52), തൃശൂർ ചേറൂർ ചേർപ്പിൽ വിനീഷ് കുമാർ (45) എന്നിവരെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഇവർ ജാമ്യത്തിലാണ്.
ആലുവ സ്വദേശിയായ സ്വർണ വ്യാപാരിയുടെ അടുത്ത സുഹൃത്തു കൂടിയായ വിനീഷ് കുമാർ നൽകിയ ക്വട്ടേഷൻ അനുസരിച്ചായിരുന്നു മിഥുനും കൂട്ടാളികളും സ്വർണ്ണം കവർന്നത്. തൃശൂരിലെ സ്വർണാഭരണ നിർമ്മാണശാലയിൽ നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിൽപ്പന നടത്താനുള്ള സ്വർണവുമായി റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നതിനിടെ സംഘം കാറിലെത്തി വ്യാപാരിയെ തടഞ്ഞു നിർത്തിയ ശേഷം ബലമായി പിടിച്ചു കാറിൽ കയറ്റി മർദ്ദിച്ചവശനാക്കുകയും സ്വർണം കവരുകയുമായിരുന്നു.
നാശനഷ്ടമുണ്ടാക്കലുമായി ബന്ധപ്പെട്ട് നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് അനീഷ്. മദ്യപിച്ചു വാഹനമോടിച്ചതിനു മുളവുകാട് സ്റ്റേഷനിലും കേസുണ്ട്. സിനിമ മേഖലയിൽ പ്രശസ്തയായ നടിക്ക് ഇവരുമായുള്ള ബന്ധം എന്താണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മിഥുൻ്റേയും അനീഷിൻ്റേയും കേസുകളം പ്രവർത്തനങ്ങളും പോലീസ് കൂടുതൽ അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ 25-ാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം. ആലുവ സ്വദേശി അലിയാര്‍ ഷാ സലീമാണ് പരാതി നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ ബാനര്‍ജി റോഡിലെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിലേക്കും മര്‍ദ്ദനത്തിലേക്കും നയിച്ചത്. ബാറിൽ നിന്നിറങ്ങി പരാതിക്കാരനും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടർന്ന ലക്ഷ്മി മേനോനും സംഘവും നോർത്ത് മേൽപ്പാലത്തിൽ വെച്ച് കാർ തടഞ്ഞു തന്നെ പിടിച്ചുകൊണ്ടുപോയി മർദ്ദിച്ച് പറവൂര്‍ കവലയില്‍ ഇറക്കി വിട്ടുവെന്നാണ് പരാതി.
എന്നാൽ തങ്ങളെ ബീയർ കുപ്പി കൊണ്ട് എറിഞ്ഞെന്നും പരുക്കേറ്റെന്നും സോന മോൾ പരാതി നൽകിയിട്ടുണ്ട്. തനിക്ക് ഇതുമായി ബന്ധമില്ലെന്നും പരാതിക്കാരനാണ് ബാറിൽ വച്ച് തന്നെ അസഭ്യം പറഞ്ഞതും ലൈംഗികാധിക്ഷേപം നടത്തിയതെന്നുമാണ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ലക്ഷ്മി മേനോൻ പറയുന്നത്.