തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസു അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. എസ്ഐടി തലവൻ എസ്.പി പി.ശശിധരൻ നേരത്തെ എൻ.വാസുവിനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടിളപ്പാളി കേസിലാണ് അറസ്റ്റ്.
2019 മാർച്ചിൽ ദേവസ്വം കമ്മീഷണറും പിന്നീട് നവംബറിൽ ദേവസ്വം പ്രസിഡന്റ് ആയും എൻ വാസു ശബരിമലയിൽ ചുമതലയിലുണ്ടായിരുന്നു. മഹസറിൽ ചെമ്പ് എന്ന് രേഖപ്പെടുത്താൻ മുരാരി ബാബുവിന് നിർദ്ദേശം നൽകിയത് എൻ വാസു ആണെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ. വാസുവിനെ നേരത്തേ എസ്ഐടി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. രണ്ടാംതവണ ചോദ്യം ചെയ്യാനായി നോട്ടീസ് നൽകിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വാസു സാവകാശം തേടി. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.
2019 ഡിസംബർ 9 നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഒരു ഇ-മെയിൽ എൻ.വാസുവിന് വന്നിരുന്നു. ദ്വാരപാലക ശിൽപ്പങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണ്ണം ബാക്കിയുണ്ടെന്നും പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞായിരുന്നു മെയിൽ. ദുരൂഹ ഇ-മെയിൽ വന്നപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്വർണ്ണത്തിന്റെ ഭാരവ്യത്യാസമടക്കം റിപ്പോർട്ട് ചെയ്‌തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മെയിൽ വന്നിട്ടും ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാത്ത ബോർഡിന്റെ നടപടിയിൽ ഹൈക്കോടതി അത്ഭുതം പ്രകടിപ്പിച്ചിരുന്നു.
ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ ഉദ്യോഗസ്ഥനാണ് എൻ വാസു. ആറ് പ്രതികളാണ് കേസിലുള്ളത്. രണ്ട് എഫ്ഐആറുകളാണ് സ്വർണ്ണക്കവർച്ചയിൽ എസ്ഐടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മുൻ ഉദ്യോഗസ്ഥരായ മുരാരി ബാബു, കെഎസ് ബൈജു, സുധീഷ് കുമാർ എന്നിവരാണ് മുമ്പ് അറസ്റ്റിലായവർ.
