തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് എസ്ഐടി. സ്വർണ്ണക്കവർച്ചയുമായി മണിക്കുള്ള ബന്ധം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. പ്രവാസി വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡി മണിയ്ക്കെതിരായ അന്വേഷണം നടന്നത്. അന്വേഷണ സംഘത്തിൻ്റെ നിലപാടിന് മണി നന്ദി പറഞ്ഞു.
പ്രവാസി വ്യവസായി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡി മണി ബന്ധം ആദ്യം പുറത്ത് പറയുന്നത് കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തലയാണ്. പ്രവാസിയുടെയും ചെന്നിത്തലയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയ എസ്ഐടി ഡിണ്ടിഗലിൽ വൻ സാമ്രാജ്യം പടുത്തുയർത്തിയ മണിയാണ് ഡി മണിയെന്ന് കണ്ടെത്തിയതോടെ ആകാംക്ഷയേറി. സ്വന്തം പേരിൽ ഫോണില്ലാത്ത മണിക്കുള്ളത് വലിയ ബന്ധം. ഡി മണിയെന്ന ബാലസുബ്രമണ്യം ഉപയോഗിക്കുന്ന മൂന്നു ഫോണ്‍ നമ്പറുകളും പ്രദേശവാസികളായ മറ്റുചിലരുടെ പേരിലെടുത്തത്.
മണിയുടെ സഹായിയെന്ന് പ്രവാസി മൊഴി നൽകിയ വിരുതനഗർ സ്വദേശി ശ്രീകൃഷ്ണനെയും സിംകാർഡ് എടുത്തു നൽകിയ ബാലമുരുകനെയുമെല്ലാം എസ്ഐടി ചോദ്യം ചെയ്തു. ശ്രീകൃഷ്ണൻ ഇറിഡിയം തട്ടിപ്പിൽ പ്രതിയെന്നൊഴിച്ചാൽ മറ്റ് രണ്ടുപേർക്കും ശബരിമല സ്വർണ്ണ തട്ടിപ്പിലോ മറ്റെതെങ്കിലും വിഗ്രഹ കച്ചവടത്തിലോ പങ്കുള്ളതായി തെളിയിക്കാൻ നിലവില്‍ പുറത്തുവന്ന വിവരങ്ങൾ പ്രകാരം കഴിഞ്ഞിട്ടില്ലെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്.
ചാക്കിൽ പൊതിഞ്ഞ നിലയിൽ വിഗ്രഹങ്ങള്‍ കണ്ടുവെന്നും ഒരു വാഹനം നിറയെ പണവുമായി സംഘം എത്തിയെന്നുമുള്ള പ്രവാസിയുടെ മൊഴിയിൽ ചില സംശയങ്ങള്‍ ഇനിയും ബാക്കിയാണ്. വിദേശത്തുള്ള പ്രവാസിയിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതിയെ അറിയിച്ചു. എന്നാൽ രഹസ്യമൊഴി നൽകാൻ പ്രവാസി തയ്യാറാണെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല എസ്ഐടിയെ വെല്ലുവിളിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് വീണ്ടും ഡി മണിയെ വീണ്ടും വിളിപ്പിച്ചേക്കുമെന്നും അറിയുന്നു.
അതേസമയം, ശബരിമല സ്വർണ്ണ കേസിൽ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയെ എസ്ഐടി ചോദ്യം ചെയ്തു. ഇന്നും നാളെയും ചോദ്യം ചെയ്യിലിന് ഹാജരാകണമെന്നായിരുന്നു മുൻ കൂർ ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി നിർദ്ദേശം നൽകിയത്.
