തിരുവനന്തപുരം :ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യത്തിലിറങ്ങുന്നത് തടയാനുള്ള നീക്കവുമായി പോലീസ്. പോറ്റിക്കെതിരെ പുതിയ കേസുകൾ എടുക്കാനാണ് പോലീസ് തയ്യാറെടുക്കുന്നത്. റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ പോറ്റിക്കെതിരെ കേസെടുത്തേക്കും. തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ പോറ്റിക്കെതിരെ നേരത്തെ പരാതികളുണ്ടായിരുന്നു. ഈ പരാതികളിൽ കേസെടുത്ത് സ്വർണ്ണക്കവർച്ചാക്കേസിൽ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാനാണ് പോലീസ് ശ്രമം. ഫെബ്രുവരി രണ്ടിന് കട്ടിളപാളി കേസിൽ പോറ്റി അറസ്റ്റിലായി 90 ദിവസം തികയും. ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിയ്ക്കുകയും ചെയ്തിരുന്നു.
ഇതേസമയം ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസിൽ റിമാൻഡിലുള്ള പന്ത്രണ്ടാം പ്രതിയും ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സിഇഒയുമായ പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അറസ്റ്റും എസ്ഐടിയുടെ നടപടിക്രമങ്ങളും നിയമവിരുദ്ധമെന്നാണ് ഹർജിയിലെ ആരോപണം.
അന്വേഷണം തുടങ്ങി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാല്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടി തുടങ്ങിയതോടെ വേഗത്തിൽ കുറ്റപത്രം നൽകാനും എസ്ഐടി നീക്കമിടുന്നുണ്ട്. ശാസ്ത്രീയ പരിശോധന ഫലത്തില്‍ വി.എസ്.എസ്.സിയുമായി വീണ്ടും കൂടിയാലോചന നടത്തി ഫെബ്രുവരി 15 നു മുന്‍പ് കുറ്റപത്രം നല്‍കാനാണ് നീക്കം. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടുകേസുകളിലും ജാമ്യം ലഭിച്ച മുരാരി ബാബു ജയില്‍ മോചിതനായിരുന്നു. ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണ്ണ മോഷണക്കേസിലാകും ആദ്യം കുറ്റപത്രം നല്‍കുക.
