തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തിയതായി പരാതി. എന്തൊക്കെ വിവരങ്ങളാണ് ചോർത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. പ്രോഗ്രാമുകളിലും ഡാറ്റകൾക്കും മാറ്റം വരുത്തിയിട്ടുണ്ട്.
ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ് നൽകിയ പരാതിയിൽ സിറ്റി സൈബർ പോലീസ് കേസെടുത്തു. ക്ഷേത്രത്തിലെ കംപ്യൂട്ടർ സംവിധാനം പ്രവർത്തനരഹിതമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് നുഴഞ്ഞുകയറ്റമെന്നും പരാതിയിൽ പറയുന്നു. ജൂൺ 13-ന് മുൻപുള്ള ദിവസങ്ങളിലാണ് ഹാക്കിങ് നടന്നത്.
സാമ്പത്തികത്തട്ടിപ്പാണോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങൾക്കാണോ വിവരങ്ങൾ ചോർത്തിനൽകിയതെന്നും പോലീസ് പരിശോധിക്കുന്നു. ക്ഷേത്രസുരക്ഷയെയും ഓൺലൈൻ വഴിയുള്ള സാമ്പത്തിക ഇടപാടുകളെയും ഹാക്കിങ് ബാധിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ക്ഷേത്രത്തിലെ ഒരു താത്‌ക്കാലിക ജീവനക്കാരനാണ് ഇതിനു പിന്നിലെന്ന് സംശയം ജനിപ്പിക്കുന്ന ചില സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നതായി പറയുന്നു. ഇയാളുടെ പ്രവർത്തനത്തിൽ സംശയം തോന്നി മാസങ്ങൾക്കു മുൻപ് കംപ്യൂട്ടറുമായി ബന്ധപ്പെട്ട സെക്‌ഷനിൽനിന്ന് ഈ ജീവനക്കാരനെ മാറ്റിയിരുന്നു. ഇതിനു പിന്നാലെ ജീവനക്കാരുടെ ഒരു സംഘടനാനേതാവിൻ്റെയും ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട ചിലരുടെയും നേതൃത്വത്തിൽ ഉന്നതോദ്യോഗസ്ഥർക്കെതിരേ തട്ടിക്കയറുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തിരുന്നതായി ആരോപിക്കുന്നു. ഇതുസംബന്ധിച്ചുള്ള പരാതികളിൽ പക്ഷേ പോലീസ് നടപടിയെടുത്തില്ല.
ഈ സംഭവത്തിനു പിന്നാലെയാണ് ക്ഷേത്രത്തിലെ ബി നിലവറ തുറന്നുപരിശോധിക്കണമെന്ന ആവശ്യവും ഉയർന്നത്. കംപ്യൂട്ടർ വിഭാഗത്തിൽ നിന്ന് മാറ്റിയ ശേഷവും ഈ ജീവനക്കാരൻ ക്ഷേത്രത്തിന്റെ കംപ്യൂട്ടർ നെറ്റ്‌വർക്കിലേക്ക് സ്ഥിരമായി കയറുകയും ഉന്നതോദ്യോഗസ്ഥരുടെ കംപ്യൂട്ടറുകളിലെ വിവരങ്ങളടക്കം ശേഖരിക്കുകയും ചെയ്തിരുന്നതായി പറയുന്നു. പല ഉദ്യോഗസ്ഥർക്കും നെറ്റ്‌വർക്കിലേക്കുള്ള പ്രവേശനവും തടസ്സപ്പെടുത്തി. ഇതോടെ ഒരു വിദഗ്ദ്ധനെ വരുത്തി ക്ഷേത്രം അധികൃതർ വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഹാക്കിങ് വിവരം അറിയുന്നത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
