ന്യൂഡൽഹി : രാജ്യത്തെ നിരവധി പ്രധാന വിമാനത്താവളങ്ങളിൽ ജിപിഎസ് സ്പൂഫിംഗും ജിഎൻഎസ്എസ് ഇടപെടലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പാർലമെന്റിൽ വെളിപ്പെടുത്തി കേന്ദ്ര സർക്കാർ.
ഡൽഹി, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, അമൃത്സർ, ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങൾ ഇതിലുൾപ്പെടും.
ഉപഗ്രഹ അധിഷ്ഠിത നാവിഗേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്തുന്നതും വിമാന പ്രവർത്തനങ്ങളെ ബാധിക്കുന്നതുമായ ഒരു സൈബർ ആക്രമണമാണിത്. ആക്രമണകാരികൾ അയയ്ക്കുന്ന വ്യാജ ഉപഗ്രഹ സിഗ്നലുകൾ വിമാനങ്ങളോ മറ്റ് ജിപിഎസ് അധിഷ്ഠിത ഉപകരണങ്ങളോ തെറ്റായ സ്ഥലങ്ങൾ പ്രദർശിപ്പിക്കുന്നതിനോ തെറ്റായ ഡാറ്റ പ്രദർശിപ്പിക്കുന്നതിനോ കാരണമാകുന്നു. അത്തരമൊരു സാഹചര്യത്തിൽ, വിമാനത്തിന്റെ നാവിഗേഷൻ സിസ്റ്റത്തിന് തെറ്റായ സ്ഥാനങ്ങൾ, തെറ്റായ അലേർട്ടുകൾ അല്ലെങ്കിൽ തെറ്റായ ഭൂപ്രദേശ മുന്നറിയിപ്പുകൾ ലഭിച്ചേക്കാം. ഇത് കാരണം വിമാനം അതിന്റെ യഥാർത്ഥ ഗതിയിൽ നിന്ന് വ്യതിചലിച്ചേക്കാമെന്നതാണ് അപകടസാദ്ധ്യത.
2023 നവംബറിൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എല്ലാ വിമാനക്കമ്പനികളോടും വിമാനത്താവളങ്ങളോടും ഇത്തരം സംഭവങ്ങൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശിച്ചു. അതിനുശേഷം, രാജ്യമെമ്പാടുനിന്നും റിപ്പോർട്ടുകൾ പ്രവഹിക്കുകയാണെന്നാണ് വെളിപ്പെടുത്തൽ.
സാറ്റലൈറ്റ് നാവിഗേഷനിൽ പ്രശ്‌നമുണ്ടാകുമ്പോഴെല്ലാം സുരക്ഷിതമായി വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ഇന്ത്യയിലെ നിലവിലുള്ള മിനിമം ഓപ്പറേറ്റിംഗ് നെറ്റ്‌വർക്ക് അതായത്, പരമ്പരാഗത ഗ്രൗണ്ട് അധിഷ്ഠിത നാവിഗേഷൻ നിരീക്ഷണ സംവിധാനങ്ങൾ പ്രാപ്തമാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു പറയുന്നു.
ഉപഗ്രഹ സിഗ്നലുകളിലെ ഇടപെടൽ വിമാന സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് സർക്കാർ അംഗീകരിച്ചു. അതിനാൽ നിരീക്ഷണവും സാങ്കേതിക പരിശോധനകളും ശക്തിപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രധാന വിമാനത്താവളങ്ങളിലും ഇത്തരം കേസുകൾ പതിവായി രേഖപ്പെടുത്തുന്നുണ്ടെന്നും അതിനാൽ സാദ്ധ്യമായ ഏതൊരു പ്രശ്‌നവും ഉടനടി പരിഹരിക്കാൻ കഴിയുമെന്നും പാർലമെന്റിന് ഉറപ്പ് നൽകി.
