കൽപ്പറ്റ : വയനാട് കൽപ്പറ്റയ്ക്ക് സമീപം കേരള സർക്കാർ നിർമ്മിച്ച പുന:രധിവാസ ടൗൺഷിപ്പ് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആദ്യഘട്ടത്തിലെ 178 കുടുംബങ്ങളുടെ വീടിൻ്റെ പട്ടയ വിതരണവും താക്കോൽദാനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ ബാക്കിയുള്ളവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2024 ജൂലൈ 30 ന് നാല് ഗ്രാമങ്ങളെ തുടച്ചുനീക്കിയ ദുരന്തത്തിൽ വേരോടെ പിഴുതെറിയപ്പെട്ട കുടുംബങ്ങൾക്കായുള്ള ഒരു സമ്പൂർണ്ണ സാമൂഹിക ആവാസവ്യവസ്ഥ എന്ന നിലയിലാണ് ഈ ടൗൺഷിപ്പ് വിഭാവനം ചെയ്തിട്ടുള്ളത്.
സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മ്മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷമാണ് ദുരന്തബാധിതർക്ക് പട്ടയം മുഖ്യമന്ത്രി വിതരണം ചെയ്തത്. ദുരന്തത്തിന് ഇരയായി ഗുരുതര പരിക്കേറ്റ വ്യക്തിയ്ക്കാണ് ആദ്യം പട്ടയം കൈമാറിയത്.
“ഏതു നാടും പകച്ചുനിൽക്കുന്ന ഒരവസ്ഥയിൽ നിന്നാണ് നമ്മൾ ആരംഭിച്ചത്. മാനസികമായ വേദനകൾ മരുന്നുകൾ കൊണ്ട് ഇല്ലാതാക്കാൻ നമുക്ക് കഴിയില്ല. പക്ഷെ ആ വേദനകളിൽ പരസ്പരം ആശ്വാസമാകാൻ കഴിയും. പല നഷ്ടങ്ങളും നികത്താൻ നമുക്കാകില്ല. പക്ഷേ സാമീപ്യംകൊണ്ട് മനുഷ്യരെ ആ നഷ്ടത്തിന്റെ ആഘാതത്തിൽ നിന്നും പതിയെ പുറത്തുവരാൻ സഹായിക്കാൻ കഴിയും. അതൊക്കെയാണ് മനുഷ്യത്വത്തിന്റെ സവിശേഷത. ആ സവിശേഷതയാണ് മുണ്ടക്കൈ – ചൂരൽമല അതിജീവനത്തിൽ നമ്മൾ കണ്ടത്. സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, പാരസ്പര്യത്തിന്റെ കേരള മാതൃക ഒരിക്കൽ കൂടി ലോകം കണ്ടറിഞ്ഞു. അതായിരുന്നു ഈ അതിജീവനം.” – മുഖ്യമന്ത്രി പറഞ്ഞു.
“ദുരന്തബാധിതരായ ആളുകൾക്ക് കുറേ വീടുകൾ നിർമ്മിച്ചു നൽകുക എന്നുള്ളതു മാത്രമല്ല ടൗൺഷിപ്പുകൊണ്ട് വിഭാവനം ചെയ്തത്. അവരെ കൂടുതൽ മെച്ചപ്പെട്ട ഒരു ആവാസ വ്യവസ്ഥയിലേക്ക് എത്തിക്കുക എന്നതും സർക്കാരിന്റെ ലക്ഷ്യമായിരുന്നു. നഷ്ടപ്പെട്ടതിനേക്കാൾ മെച്ചപ്പെട്ടതാക്കുക. അതാണു ‘ബിൽഡ് ബാക്ക് ബെറ്റർ’ എന്ന ദുരന്തനിവാരണത്തിന്റെ അടിസ്ഥാന തത്വം. അക്ഷരാർത്ഥത്തിൽ അതു പാലിക്കപ്പെടുന്ന രീതിയിലാണ് ഈ ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.
ഇവിടെ വീടുകളോടൊപ്പം പൊതുസൗകര്യങ്ങളായ കമ്മ്യൂണിറ്റി ഹാൾ, ഡിസാസ്റ്റർ ഷെൽറ്റർ, ഫുട്ബോൾ ഗ്രൗണ്ട്, ഡിസാസ്റ്റർ മെമ്മോറിയൽ, കടമുറികൾ, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, തടയണയും ജലാശയവും, പത്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, ഭൂഗർഭ വൈദ്യുത വിതരണ ശൃംഖല, വെള്ളം ഒഴുക്കുന്നതിന് ഡ്രെയിനേജ് സംവിധാനം, 9.5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക്, ഒരോ വീട്ടിലും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി 2 കെ വി കപ്പാസിറ്റിയുള്ള സോളാർ പവർപ്ലാന്റ് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.” – പിണറായി വിജയൻ വ്യക്തമാക്കി.
റവന്യൂമന്ത്രി അദ്ധ്യക്ഷനായ പരിപാടിയിൽ മന്ത്രി കെ.കേളു, എംഎൽഎ ടി സിദ്ദിഖ്, ടൗൺഷിപ്പ് സ്പെഷൽ ഓഫീസർ സുഹാസ് ഐഎഎസ്, ജില്ലാ ഡി. ആർ.കളക്ടർ മേഘശ്രീ എന്നിവർ പങ്കെടുത്തു. ചീഫ് സെക്രട്ടറി എ ജയതിലക് ഐഎഎസ് സ്വാഗതവും റവന്യൂ സെക്രട്ടറി എം ജി രാജമാണിക്യം പ്രൊജക്ട് റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് കല്‍പ്പറ്റ ജനറൽ ആശുപത്രിയുടെ അനെക്സ് ബ്ലോക്കിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു.
