കൊല്ലം : കൊല്ലം തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്നത്. വൈദ്യുതി ലൈനിന് തറനിരപ്പിൽ നിന്ന് നിയമപ്രകാരമുള്ള അകലവ്യത്യാസം ഇല്ലാത്തതിനാൽ കെഎസ്ഇബിയും അനധികൃതമായി ലൈനിന് കീഴിൽ നിർമ്മാണ പ്രവർത്തനം നടത്തിയതിനു സ്കൂൾ അധികൃതരും ഉത്തരവാദികളാണെന്നു പ്രാഥമികമായി അന്വേഷണത്തിൽ വ്യക്തമാക്കുന്നത്.
സൈക്കിൾ ഷെഡ്ഡിന് മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനിന് ഭൂമിയിൽ നിന്നും നിയമാനുസൃതം നിഷ്ക്കർഷിക്കുന്ന സുരക്ഷിത അകലം പാലിച്ചിട്ടില്ലെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. അതുപോലെ, വൈദ്യുതി ലൈനിൽ നിന്നും സൈക്കിൾ ഷെഡിലേക്ക് ആവശ്യമായ സുരക്ഷാ അകലം സ്ക്കൂൾ അധികൃതരും പാലിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സൈക്കിൾ ഷെഡ് സ്ഥാപിച്ചതിന് ഏതെങ്കിലും അനുമതി ലഭിച്ചിരുന്നോ എന്നതിലും സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.
ലൈനിന് അടിയിൽ ഒരു നിർമ്മാണം നടക്കുമ്പോൾ വൈദ്യുതി ലൈനിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്. വൈദ്യുതി ലൈനുകളിൽ കൃത്യമായി ഇടവേളകളിൽ സുരക്ഷാ പരിശോധന നടത്തണമെന്ന് വൈദ്യുതി ബോർഡിൽ നിർദേശം ഉള്ളതാണ്. പ്രസ്തുത ലൈൻ കവചിത കേബിളുകളാക്കി മാറ്റുന്നതിനും ലൈനിനടിയിൽ ഒരു പോസ്റ്റ് സ്ഥാപിക്കുന്നതിനുമുള്ള അനുമതി സ്‌കൂൾ മാനേജ്‌മെന്റിനോട് കെ.എസ്.ഇ.ബി അധികൃതർ ആവശ്യപ്പെട്ടിരുന്നു. അടുത്ത മാനേജ്‌മെന്റ് കമ്മിറ്റി മീറ്റിങ്ങിനു ശേഷം അറിയിക്കാമെന്നായിരുന്നു സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചത്.
അടിയന്തരമായി കെഎസ്ഇബിയുടെ ലൈനുകൾ പരിശോധന നടത്തി ആവശ്യം വേണ്ട സുരക്ഷ നടപടികൾ സ്വീകരിക്കണമെന്ന് വൈദ്യുതി ബോർഡിന് നിർദ്ദേശം നൽകി. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്‌ചയ്ക്കും തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടിയുടെ കുടുംബത്തിന് പ്രാഥമികമായി കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പിന്നീട് വിശദമായ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ ധനസഹായ തുക കൈമാറുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. കളിക്കുന്നതിനിടെ സ്കൂളിലെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കാല്‍ തെന്നിയ മിഥുന്‍ താഴ്ന്നുകിടന്ന വൈദ്യുതിലൈനില്‍ പിടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. വലിയപാടം മിഥുന്‍ ഭവനില്‍ മനോജ്-സുജി ദമ്പതികളുടെ മകനാണ് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍. സുജിനാണ് സഹോദരന്‍.