ഇടുക്കി: ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗമെന്നും പൊതുയോഗത്തിന് പൊതുയോഗത്തിന്റെ രീതിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നിയിലെ പ്രതികരണത്തിൽ വിശദീകരണം നൽകുകയായിരുന്നു പിണറായി വിജയൻ. പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ മറുപടി അത് തന്നെയായിരിക്കും, അതൊന്നും പൊതുമര്യാദയല്ല. പൊതുയോഗത്തിൽ അല്ലല്ലോ ചോദ്യം ചോദിക്കേണ്ടത്.
പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ചോദിച്ചു
സമനില തെറ്റിയത് തനിക്കല്ലെന്നും സമനില തെറ്റുന്നത് ആർക്കെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജി സുധാകരനെ ഞാൻ ചെറ്റ എന്ന് വിളിച്ചിട്ടില്ല. കാണിച്ചത് രാഷ്ട്രീയ ചെറ്റത്തരം എന്നാണ് പറഞ്ഞത്. താൻ പലപ്പോഴും പറയുന്ന വാക്കാണെന്നും അണ്‍പാര്‍ലമെന്‍ററി അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പിണറായിയുടെ നാവ് മോശമെന്ന് ചിത്രീകരിക്കാൻ നോക്കേണ്ട. ഡീൽ ആരോപണം വിചിത്രമാണ് കാര്യമാണ്. നാളെ ധര്‍മ്മടം മണ്ഡലത്തെക്കുറിച്ചും പറയുമോ? മുസ്ലിം നാമധാരി ആയതാണോ ഡീലെന്നും മുഖ്യമന്ത്രി ചോദിച്ചു.
നേമത്ത് നേരത്തെ എങ്ങിനെ ആണ് ബിജെപി ജയിച്ചത്? തൊട്ടടുത്ത മണ്ഡലത്തിൽ ഒരു കോൺഗ്രസ് നേതാവിന് ജയിക്കണം ആയിരുന്നു. അതല്ലേ കണ്ടത്? ആരാണ് സഖ്യം ഉണ്ടാക്കിയത്? തൃശ്ശൂരിൽ കോൺഗ്രസിൻ്റെ വോട്ട് എവിടെ പോയി? ഞങ്ങള്‍ ജയം പ്രതീക്ഷിച്ചിരുന്നു. ഇതെല്ലാം നാടിൻ്റെ വൃത്തികെട്ട ചരിത്രം അല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. എല്ലാകാലത്തും ആർ എസ് എസ്സിൻ്റെ പിന്തുണയോടെ ജയിച്ച ചരിത്രമാണ് യുഡിഎഫിന് ഉള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.
അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കാൻ എന്നും കോൺഗ്രസും യുഡിഎഫും തയ്യാറായി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇത് പ്രതിഫലിച്ചിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
