തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കൂടുതൽ നടപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഡെപ്യൂട്ടി സിഇഒ, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കം ചെയ്തു. അഡീഷണൽ സിഇഒ പി.ബി. നൂഹ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ നടപടി സ്വീകരിച്ചത്. നേരത്തെ സെക്ഷൻ ഓഫീസറെ സസ്പെന്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കിയ ഇവരെ മാതൃഓഫീസുകളിലേക്ക് തിരികെ വിടാനാണ് ഉത്തരവ്.
സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ബിജെപിയുടെ സീൽ പതിഞ്ഞത്. വിവാദത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തൻ യു കേൽക്കർ വിശദീകരണം നല്‍കിയിരുന്നു. ക്ലറിക്കൽ പിഴവാണെന്നായിരുന്നു വിശദീകരണം. ബിജെപി മുൻപ് കമ്മീഷന് നൽകിയ ഒരു കത്തിന്റെ ഫോട്ടോകോപ്പി സൂക്ഷ്മപരിശോധനയില്ലാതെ മറ്റ് പാർട്ടികൾക്ക് അയച്ചു
കൊടുത്തതാണ് പിഴവിന് കാരണമായതെന്ന് കമ്മീഷൻ വിശദീകരിച്ചു.
2019 മാർച്ച് 19ന് തയ്യാറാക്കിയ കത്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മെയിലിനൊപ്പം പാർട്ടികൾക്ക് അയച്ചത്. ഈ കത്തിൽ ആയിരുന്നു ബിജെപിയുടെ സീൽ പതിപ്പിച്ചിരുന്നത്. സിപിഐഎമ്മിന് മാത്രമല്ല.മറ്റ് പാർട്ടികൾക്കും ഇതേ പിഴവോടെയുള്ള കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും ഈ ഇ-മെയിൽ വന്നിട്ടുള്ളത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കേന്ദ്രത്തിൽ നിന്നാണെന്നുമായിരുന്നു സിപിഐഎം ആരോപണം. കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് സിപിഎം, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ രംഗത്തെത്തിയതോടെയാണ് വിഷയം വലിയ രാഷ്ട്രീയ വിവാദമായത്. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിച്ച് വിവാദം തണുപ്പിക്കാൻ കമ്മീഷൻ്റെ നീക്കം.
