തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂട്ടത്തോടെ മല്‍സരിക്കാന്‍ മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍. തെരഞ്ഞെടുപ്പ് രംഗത്തുള്ളവര്‍ക്ക് പുറമെ മറ്റുള്ളവരുടെ പേരുകള്‍ കൂടി സജീവപരിഗണനയില്‍ വരുമ്പോഴാണ് മക്കള്‍ രാഷ്ട്രീയം പൂര്‍ണ്ണമാകുന്നത്. യു.ഡി.എഫില്‍ കെ.കരുണാകരന്റെ മകന്‍ കെ.മുരളീധരന്‍ വട്ടിയൂര്‍ക്കാവോ ഗുരുവായൂരിലോ മല്‍സരിച്ചേക്കാം. മുസ്ലീം ലീഗ് തിരുവമ്പാടി കോണ്‍ഗ്രസിന് വിട്ടു നല്‍കുകയാണെങ്കില്‍ അവിടെ മല്‍സരിക്കാനും മുരളീധരന് ആലോചനയുണ്ട്. ഉറച്ച സീറ്റ് ലഭിച്ചാലേ മല്‍സരരംഗത്തുള്ളൂ എന്ന് നിലപാടിലാണ് കെ.മുരളീധരന്‍. ബി.ജെ.പിയിലേക്ക് പോയ സഹോദരി പത്മജാ വേണുഗോപാല്‍ തൃശൂരില്‍ നിന്ന് മല്‍സരിച്ചാല്‍ കെ.കരുണാകരന്റെ രണ്ടു മക്കളും മല്‍സരരംഗത്തുണ്ടാകും.
2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുകുന്ദപുരത്ത് പത്മജയും വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കെ.മുരളീധരനും പരാജയപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ മല്‍സരിച്ച് ജയിച്ച മകന്‍ ചാണ്ടി ഉമ്മന്‍ വീണ്ടും മല്‍സരിക്കും. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ ചെങ്ങന്നൂരിലോ ആറന്‍മുളയിലോ നിര്‍ത്താന്‍ പാര്‍ട്ടിയില ചിലര്‍ ആഗ്രഹിക്കുന്നവെങ്കിലും ചാണ്ടി ഉമ്മന്‍ അതിന് എതിരാണ്. ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മല്‍സരിച്ചാല്‍ മതിയെന്ന കര്‍ശന നിലപാടിലാണ് ചാണ്ടി ഉമ്മന്‍. മുമ്പ് പാര്‍ട്ടിയിലെ മക്കള്‍ രാഷ്ട്രീയത്തിനെതിരെ പോരാടിയിരുന്നു എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും.
എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പത്തനംതിട്ടയില്‍ മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും അനില്‍ മല്‍സരിച്ചേക്കാം. മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹദ് കോയയുടെ മകന്‍ എം.കെ.മുനീര്‍ ഇത്തവണയും മല്‍സരരംഗത്തുണ്ടാവും. മുന്‍ മുഖ്യമന്ത്രി വി.എസിൻ്റെ മകന്‍ അരുണിനെ സി.പിഎം. കൊല്ലത്തോ കായംകുളത്തോ മല്‍സരിപ്പിച്ചേക്കാമെന്നറിയുന്നു. അരുണിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കേരള രാഷ്ട്രീയത്തില്‍ വി.എസിനുള്ള സ്വീകാര്യത പ്രയോജനപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്
