ആലപ്പുഴ : സി.പി.എം.വിട്ട് അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ്. ഇവിടെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം. ഔദ്യോഗിക തീരുമാനം കോൺഗ്രസ് ഉടൻ പ്രഖ്യാപിക്കും. അമ്പലപ്പുഴയിൽ സിറ്റിങ് എംഎൽഎ എച്ച് സലാമാണ് ഇത്തവണയും എൽഡിഎഫ് സ്ഥാനാർത്ഥി. 2021-ൽ എം.ലിജുവായിരുന്നു ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. എച്ച് സലാമിനോട് 11125 വോട്ടിനാണ് ലിജു പരാജയപ്പെട്ടത്.
താൻ ആരുടേയും പിന്തുണ തേടില്ലെന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം നടത്തിക്കൊണ്ട് മാധ്യമങ്ങളോട് സുധാകരൻ പറഞ്ഞത്. എന്നാൽ, പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാൽ സന്തോഷമെന്നും സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. സുധാകരന്റെ ഈ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ജില്ലയിലെ നേതാക്കൾ കെ.പി.സി.സി.യെയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അമർഷം അറിയിച്ചിരുന്നു. അതൊന്നും അത്ര കാര്യമാക്കാതെയാണ് കോൺഗ്രസ് സംസ്ഥാന നേതാക്കൾ ജി സുധാകരന് ‘കൈ’ കൊടുത്തത്
അതേസമയം, നാട്ടിക നിയമസഭാ മണ്ഡലത്തിൽ സിപിഐ വിട്ടു വന്ന സിറ്റിംങ് എംഎൽഎ സി.സി.മുകുന്ദനെ സ്ഥാനാർത്ഥിയായി പരിഗണിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം കൈവിട്ടു. സി.സി.മുകുന്ദനെ തഴഞ്ഞ് സുനിൽ ലാലൂരിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു
സ്ഥാനാർത്ഥി പട്ടികയുടെ ആദ്യ ഘട്ടങ്ങളിൽ സിപിഐ വിട്ട സി.സി. മുകുന്ദന്റെ പേരായിരുന്നു സജീവമായി ഉണ്ടായിരുന്നത്. എന്നാൽ മണ്ഡലത്തിലെ പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് കോൺഗ്രസ് നേതൃത്വത്തിന് മാറി ചിന്തിക്കേണ്ടി വന്നു എന്നതാണ് വിവരം. നാട്ടികയിലെ പ്രാദേശിക പ്രശ്നങ്ങൾ കൃത്യമായി അറിയാവുന്ന ഒരാൾ എന്ന നിലയിൽ സുനിൽ ലാലൂരിൻ്റെ സ്ഥാനാർത്ഥിത്വം വോട്ടർമാർക്കിടയിൽ വലിയ സ്വീകാര്യത നേടുമെന്നാണ് ഇപ്പോൾ പാർട്ടി പറയുന്നത്.
