തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് ശതമാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് കേരള ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. ഖേൽക്കർ. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1987-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 80.5 ശതമാനം എന്ന ചരിത്രപരമായ വോട്ടിംഗ് റെക്കോർഡ് മറികടക്കുക എന്നതാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക ലക്ഷ്യം. ഇതിനായി, വോട്ടിംഗ് കേന്ദ്രങ്ങൾ കൂടുതൽ ആകർഷകമാക്കുമെന്നും തെരഞ്ഞെടുപ്പ് വോട്ടർമാർക്ക് ഒരു മികച്ച അനുഭവമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘ജനാധിപത്യത്തിന്റെ ഉത്സവം’ എന്നത് ഇത്തവണ വെറുമൊരു മുദ്രാവാക്യമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച വോട്ടിങ് അനുഭവം നൽകുന്നതിനായി പരിസ്ഥിതി സൗഹൃദവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രീതിയിൽ മാതൃക പോളിംഗ് ബൂത്തുകൾ ഒരുക്കാനാണ് കമ്മീഷൻ പദ്ധതിയിടുന്നത്. വായു-ശബ്ദ മലിനീകരണമില്ലാത്ത ശുചിത്വമുള്ള ബൂത്തുകളാണ് ഇതിനായി സജ്ജീകരിക്കുക. വോട്ടർമാർക്ക് കൂടുതൽ ബുദ്ധിമുട്ടില്ലതെ വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനായി പോളിംഗ് ബൂത്തുകളിൽ വോട്ടർ സൗഹൃദ അന്തരീക്ഷം ഒരുക്കും. ഇതിന്റെ ഭാഗമായി വീൽചെയർ സൗകര്യമുള്ള പോളിംഗ് ടേബിളുകൾ, ലഘുഭക്ഷണ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സുഗമവും നീതിയുക്തവുമായ രീതിയിൽ നടപ്പാക്കുന്നതിനായി വോട്ടർപട്ടിക പുതുക്കൽ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി. എസ്.ഐ.ആറിന് ശേഷം 15 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന നിമിഷം മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നും ഇതിന് പിന്നാലെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിൽ ഏറ്റവും കാര്യക്ഷമവും എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതുമായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുക എന്നതാണ് ലക്ഷ്യം. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ തിരഞ്ഞെടുപ്പ് നടപടികൾ നടപ്പിലാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരെ സജ്ജരാക്കുക എന്നതായിരുന്നു ഏകദിന പരിശീലനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
