(Photo Courtesy : PTI)
കാശിബുഗ്ഗ : ആന്ധ്രാപ്രദേശിൽ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ പട്ടണത്തിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ചയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ സത്രീകളും കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
കാർത്തിക ഏകാദശി ദിനത്തിൽ പ്രാർത്ഥനയ്ക്കായി തടിച്ചുകൂടിയ ഭക്തരുടെ തിരക്കിനിടെയാണ് ദുരന്തം സംഭവിച്ചത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ക്ഷേത്ര സമുച്ചയത്തിൻ്റ പ്രവേശന കവാടത്തിന് സമീപം പെട്ടെന്ന് തിരക്ക് വർദ്ധിച്ചു. ഇത് പരിഭ്രാന്തിയുണ്ടാക്കുകയും കനത്ത തിക്കിനും തിരക്കിനും കാരണമാവുകയും ചെയ്തു. നിരവധി പേർ നിലത്ത് വീഴുകയും ജനക്കൂട്ടത്തിൻ്റെ ചവിട്ടേൽക്കുകയും ചെയ്തു. മരിച്ചവരിൽ പലരും താഴെ വീണ് ചവിട്ടേറ്റവരാണ്. വിവരം ലഭിച്ചയുടൻ ജില്ലാ ഭരണകൂടം ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
പരിക്കേറ്റവരെ അടുത്തുള്ള സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ പോലീസ് സേനയെ ക്ഷേത്രത്തിൽ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അപകടം ഹൃദയഭേദകമാണെന്ന് ആന്ധ്ര മുഖ്യമന്ത്രി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. പരിക്കേറ്റവർക്ക് വേഗത്തിലും ശരിയായ ചികിത്സയും നൽകാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട സംഭവം ഞെട്ടലുണ്ടാക്കി. ഈ ദാരുണമായ സംഭവത്തിൽ ഭക്തരുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർക്ക് വേഗത്തിലും ശരിയായ ചികിത്സയും നൽകാൻ ഞാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. സംഭവസ്ഥലം സന്ദർശിക്കാനും ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കാനും പ്രാദേശിക ഉദ്യോഗസ്ഥരോടും പൊതുജന പ്രതിനിധികളോടും ഞാൻ അഭ്യർത്ഥിച്ചിട്ടുണ്ട്,” മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.
രാവിലെ മുതൽ ക്ഷേത്രത്തിൽ ജനക്കൂട്ടം വർദ്ധിച്ചിരുന്നുവെന്നും മതിയായ സുരക്ഷയുടെ അഭാവം മൂലം സ്ഥിതിഗതികൾ നിയന്ത്രണാതീതമായെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തദ്ദേശ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ജനക്കൂട്ട നിയന്ത്രണത്തിലെ വീഴ്ചകൾ എവിടെയാണ് സംഭവിച്ചതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
“ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തുള്ള വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും വേദനിക്കുന്നു. ഉറ്റവരെയും ഉറ്റവരെയും നഷ്ടപ്പെട്ടവരോടൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം സഹായധനം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും” പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് പോസ്റ്റിൽ അറിയിച്ചു.
