ശ്രീനഗർ : ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിൽ (SMVDIME) മുസ്ലീം വിദ്യാർത്ഥികളുടെ പ്രവേശനത്തെച്ചൊല്ലി വിവാദം. 2025–26 സെഷനിലെ ആദ്യ എംബിബിഎസ് സീറ്റ് അലോട്ട്‌മെന്റ് പട്ടികയിൽ 50 ൽ 42 മുസ്ലീം വിദ്യാർത്ഥികളെ കണ്ടെത്തിയതോടെയാണ് വിവാദത്തിന് തുടക്കം. തുടർന്ന് നിരവധി ഹിന്ദു സംഘടനകളും പ്രാദേശിക ഗ്രൂപ്പുകളും ഒപ്പം ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി.
ജമ്മു കശ്മീര്‍ നിയമസഭയിലെ ബിജെപി പ്രതിപക്ഷ നേതാവായ സുനില്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെ കണ്ട് മുഴുവന്‍ പ്രക്രിയയും പുന:പരിശോധിക്കണമെന്നും തിരുത്തല്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു.
മാതാ വൈഷ്ണോദേവി ക്ഷേത്ര ബോർഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഈ മെഡിക്കൽ കോളേജ് നിർമ്മിച്ചതെന്നും അതിനാൽ ഹിന്ദു വിദ്യാർത്ഥികൾക്ക് ഇതിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കണമെന്നും സംഘടനകൾ പറയുന്നു.
യുവ രജപുത്ര സഭ, രാഷ്ട്രീയ ബജ്രംഗ്ദൾ, മൂവ്മെന്റ് കൽക്കി തുടങ്ങിയ സംഘടനകളും കോളേജിന് പുറത്ത് പ്രതിഷേധവുമായി ഉണ്ട്. ആദ്യ പട്ടികയിൽ ഏഴ് ഹിന്ദു വിദ്യാർത്ഥികളെയും ഒരു സിഖ് വിദ്യാർത്ഥിയെയും മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂവെന്നും ബാക്കിയുള്ളവരെല്ലാം മുസ്ലീങ്ങളാണെന്നും ഇത് അസ്വീകാര്യമാണെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. ക്ഷേത്രത്തിന് സംഭാവന ചെയ്യുന്ന പണം ഉപയോഗിച്ച് നിർമ്മിച്ച സ്ഥാപനത്തിൽ നിന്ന് ഹിന്ദു സമൂഹത്തിന് പ്രയോജനം ലഭിക്കണമെന്നും പ്രവേശന നിയമങ്ങൾ വീണ്ടും പുന:പരിശോധിക്കണമെന്നും രാഷ്ട്രീയ ബജ്‌റംഗ്ദൾ പ്രസിഡന്റ് രാകേഷ് ബജ്‌റംഗി പറഞ്ഞു.
എന്നാൽ, കോളേജ് അഡ്മിനിസ്ട്രേഷനും സർക്കാർ ഉദ്യോഗസ്ഥരും എല്ലാ പ്രവേശനങ്ങളും മെറിറ്റിന്റെയും ദേശീയ നിലവാരത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. SMVDIME ന് ന്യൂനപക്ഷ പദവി ഇല്ലെന്നും അതിനാൽ മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം ബാധകമാക്കാൻ കഴിയില്ലെന്നും അവർ പ്രസ്താവിച്ചു.
മറുവശത്ത്, ദേവാലയ ബോർഡിന്റെ ചെയർമാൻ കൂടിയായ ലെഫ്റ്റനന്റ് ഗവർണർ ഉടൻ ഇടപെട്ടില്ലെങ്കിൽ, പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്ന് പ്രതിഷേധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
