ന്യൂഡൽഹി : ഡൽഹി മദ്യനയ കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കി ഡൽഹി റോസ് അവന്യൂ സിബിഐ കോടതി.തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു. എക്സൈസ് നയത്തിൽ യാതൊരു വിധത്തിലുള്ള ഗൂഢാലോചനയോ ക്രിമിനൽ ഉദ്ദേശ്യമോ ഉണ്ടായിരുന്നില്ലെന്ന് കോടതി വിധിച്ചു.
കുറ്റപത്രത്തിൽ കുറെ കാര്യങ്ങളിൽ അവ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാ പ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കിയത്. സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും കോടതി ഇത്തരവിട്ടു. ഒന്നാം പ്രതിയാക്കി കുൽദീപ് സിംഗിനെ ചേർത്ത ഉദ്യോഗസ്ഥനെതിരെയാണ് കോടതി നടപടിക്കൊരുങ്ങുന്നത്. ഒരു കുറ്റവും പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സത്യം ജയിച്ചുവെന്ന് അരവിന്ദ് കെജ്‌രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് വലിയ ഗൂഢാലോചന ആയിരുന്നുവെന്ന് വ്യക്തമായിയെന്നും അദ്ദേഹം പ്രതികരിച്ചു. ആം ആദ്മി പാർട്ടിയെ (എഎപി) ഡൽഹിയിൽ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ബിജെപി നടത്തിയ ‘സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചന’ എന്നാണ് കേജ്‌രിവാൾ വിധിയോട് വൈകാരികമായി പ്രതികരിച്ചത്. അധികാരത്തിനുവേണ്ടി ആരും രാജ്യത്തോടും ഭരണഘടനയോടും ഇങ്ങനെ ചെയ്യരുതെന്നും കേജ്‌രിവാളും എഎപിയും അത്യന്തം സത്യസന്ധമാണെന്ന് ഈ വിധി തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവത്തിന് മുകളിൽ ആർക്കും പറക്കാൻ ആകില്ലെന്ന് സുനിത കെജ്‌രിവാൾ പ്രതികരിച്ചു.
സിസോദിയയെ കുറ്റവിമുക്തനാക്കിയ കോടതി, പ്രോസിക്യൂഷന്റെ കേസ് ജുഡീഷ്യൽ പരിശോധനയെ അതിജീവിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് ക്രിമിനൽ ഉദ്ദേശ്യമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്തിയില്ലെന്നും പറഞ്ഞു. രേഖകൾക്കൊപ്പം ഉണ്ടായിരുന്ന പ്രസ്താവനകളും ഒരുമിച്ച് വായിച്ചപ്പോൾ, അവ ഭരണപരമായ ചർച്ചകളാണ് പ്രതിഫലിപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേജ്‌രിവാളിനും സിസോദിയയ്ക്കും ഒപ്പം, ഡൽഹി കോടതി മറ്റ് 21 പ്രതികളെയും കുറ്റവിമുക്തരാക്കി. അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ ദേശീയ തലസ്ഥാനത്ത് ആം ആദ്മി പാർട്ടിക്ക് അധികാരം നഷ്ടപ്പെടുകയും ചെയ്ത കേസായിരുന്നു ഇത്.
ആം ആദ്മി പാർട്ടി അധികാരത്തിലിരുന്നപ്പോൾ ഡൽഹിയിൽ അവതരിപ്പിച്ച 2021-22 എക്സൈസ് നയം ചില സ്വകാര്യ മദ്യ കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ വേണ്ടി രൂപകൽപ്പന ചെയ്തതാണെന്നും ‘സൗത്ത് ഗ്രൂപ്പ്’ എന്നറിയപ്പെടുന്ന ഒരു ലോബി അരവിന്ദ് കേജ്‌രിവാളിന്റെ പാർട്ടിക്കും അതിന്റെ നേതാക്കൾക്കും 100 കോടി രൂപ കൈക്കൂലി നൽകിയതായുമായിരുന്നു സിബിഐയുടേയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റേയും (ഇഡി) ആരോപണം.
