ബംഗളൂരു : ഐപിഎല്ലിലെ ഏറ്റവും ജനപ്രിയ ടീമുകളിലൊന്നും നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) വിൽക്കപ്പെട്ടു.
ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെഞ്ച്വേഴ്‌സ്, ബ്ലാക്ക്‌സ്റ്റോൺ എന്നിവർ സംയുക്തമായാണ് ടീമിനെ സ്വന്തമാക്കിയത്. ഏകദേശം 1.78 ബില്യൺ ഡോളറിന് (ഏകദേശം 16,706 കോടി രൂപ) ആണ് വിൽപ്പന നടന്നത്. ചൊവ്വാഴ്ചയാണ് കരാർ അന്തിമമായത്.
മണിക്കൂറുകൾക്ക് മുൻപാണ് രാജസ്ഥാൻ റോയൽസിൻ്റെ വിൽപ്പനയും നടന്നത്. അമേരിക്കൻ ബിസിനസുകാരനായ കൽ സോമാനിയാണ് പുതിയ ഉടമ. ഏകദേശം ₹15,000 കോടിയ്ക്കാണ് രാജസ്ഥാൻ റോയൽസിനെ കൽ സോമാനി വാങ്ങിയത്. ഒറ്റ ദിവസം കൊണ്ട് രണ്ട് ഐപിഎൽ ടീമുകളുടെ ഉടമസ്ഥാവകാശമാണ് കോടികൾക്ക് കൈമാറിയത്.
ഡിയാജിയോയുടെ അനുബന്ധ സ്ഥാപനമായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡുമായുള്ള ആർസിബിയുടെ കരാർ അനുസരിച്ച് 100% ഓഹരികളും കൈമാറും. കരാറിൽ ഐപിഎല്ലും ഡബ്ല്യുപിഎല്ലും (വനിതാ ടീം) ഉൾപ്പെടും. പുരുഷ, വനിതാ ടീമുകളുടെ ഉടമസ്ഥാവകാശം ഇനി മുതൽ ഈ നാല് ഓഹരി ഉടമകൾക്ക് സ്വന്തം.
ആര്യമാൻ വിക്രം ബിർള (ആദിത്യ ബിർള ഗ്രൂപ്പ്) ചെയർമാനായിരിക്കും. സത്യൻ ഗജ്‌വാനി (ടൈംസ് ഗ്രൂപ്പ്) വൈസ് ചെയർമാനായിരിക്കും. ഇതിനുപുറമെ, ഡേവിഡ് ബ്ലിറ്റ്സർ (ബോൾട്ട് വെഞ്ച്വേഴ്സ്), വൈറൽ പട്ടേൽ (ബ്ലാക്ക്സ്റ്റോൺ) എന്നിവരും കൺസോർഷ്യത്തിൽ ഉൾപ്പെടുന്നു. ഈ കരാർ നിലവിൽ ചില നിബന്ധനകൾക്ക് വിധേയമാണ്, കൂടാതെ ബിസിസിഐ, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, മറ്റ് നിയന്ത്രണ അതോറിറ്റികൾ എന്നിവയുടെ അംഗീകാരത്തിന് വിധേയവുമാണ്.
