(Photo courtesy: DD News/X)
നെയ്പിഡോ : പടിഞ്ഞാറൻ മ്യാൻമറിലെ രാഖിനെയിലുണ്ടായ വ്യോമാക്രമണത്തിൽ 19 സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. 22 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ക്യുക്താവ് ടൗൺഷിപ്പിലാണ് ആക്രമണമുണ്ടായതെന്ന് ഗോത്ര സൈനിക സംഘമായ അരക്കൻ ആർമിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഫ്പി റിപ്പോർട്ട് ചെയ്തു.

അരക്കൻ ആർമിയും മ്യാൻമറിന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനിടെയായിരുന്നു വ്യോമാക്രമണം. ക്യുക്താവിലെ രണ്ട് പ്രൈവറ്റ് സ്കൂളുകളിൽ നടന്ന വ്യോമാക്രമണത്തിൽ 15നും 21നും ഇടയിൽ പ്രായമുള്ള ഹൈസ്കൂൾ വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത്. രാജ്യം ഭരിക്കുന്ന ജന്ത മിലിട്ടറിയാണ് ആക്രമണത്തിന് പിന്നിലെന്ന് അരക്കൻ ആർമി പ്രസ്താവനയിൽ പറഞ്ഞു.
2021 ഫെബ്രുവരി ഒന്നിനാണ് മ്യാൻമർ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. സൈനിക അട്ടിമറിക്ക് ശേഷം ശേഷം മ്യാൻമർ രാഷ്ട്രീയവും സായുധവുമായ പ്രക്ഷുബ്ധാവസ്ഥയിലാണ്. ഇന്റർനെറ്റ്, ഫോൺ സൗകര്യങ്ങൾ താറുമാറായതിനാൽ പ്രദേശവുമായുള്ള ആശയവിനിമയം ഇപ്പോഴും പരിമിതമാണ്. രാജ്യത്തുടനീളമുള്ള സംഘർഷ മേഖലകളിലെ സാധാരണ ജനങ്ങൾക്കെതിരെ വ്യോമ, പീരങ്കി ആക്രമണങ്ങൾ സൈന്യം നിരന്തരം നടത്തുന്നതായാണ് റിപ്പോർട്ട്.