ന്യൂഡൽഹി: കായികബില്ലിൽ വീണ്ടും ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ(ബിസിസിഐ) വിവരാവകാശ നിയമപരിധിയിൽ നിന്നൊഴിവാക്കിക്കൊണ്ടാണ് പുതിയ ഭേദഗതി. ജൂലായ് 23-ന് ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലിന്റെ മൂലരൂപത്തിൽ എല്ലാ കായികസംഘടനകളെയും പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു.
ഈ നടപടിക്കെതിരെ ബിസിസിഐ എതിർപ്പ് ഉയർത്തിയതോടെയാണ് ഭേദഗതിയിൽ വീണ്ടും തിരുത്തൽ സർക്കാർ തയ്യാറായത്. സഭയിൽ അവതരിപ്പിച്ചപ്പോഴുണ്ടായിരുന്ന 15(2) വ്യവസ്ഥ ഇതോടെ ഒഴിവായി.
വിവരാവകാശ നിയമപ്രകാരം സർക്കാരിൽ നിന്ന് ഗണ്യമായ സഹായധനം കൈപ്പറ്റുന്ന സ്ഥാപനങ്ങളെ മാത്രമെ പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയിൽ പെടുത്താനാവൂവെന്ന് കായികമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ബിസിസിഐ സർക്കാരിൽനിന്ന് സഹായധനം കൈപ്പറ്റുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ബിസിസിഐ എതിർപ്പുമായി രംഗത്ത് വന്നത്.