കോഴിക്കോട് : പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇരുവരുടേയും വീടുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്റെ സാംപിളുകള്‍ ശേഖരിച്ചു.
കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഇതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കുട്ടി നീന്തല്‍ പരിശീലിച്ച കുളത്തില്‍ ഉള്‍പ്പെടെ ആരും ഇറങ്ങരുതെന്നും ശക്തമായ നിർദ്ദേശമുണ്ട്.