(Photo Courtesy : X)
ധാക്ക : ബംഗ്ലാദേശ് വ്യോമസേനയുടെ ജെറ്റ് വിമാനം ധാക്കയിലെ സ്കൂളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം19 ആയി. 70 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ചൈനയിൽ നിർമ്മിച്ച എഫ്-7 ജെറ്റ് വിമാനമാണ് ധാക്കയിലെ ഉത്തര പ്രദേശത്തെ മൈൽസ്റ്റോൺ സ്കൂൾ – കോളേജ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്.
ക്ലാസുകൾ നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാൻ രക്ഷാപ്രവർത്തകർ ഓടിയെത്തുമ്പോഴും അപകടസ്ഥലത്ത് നിന്ന് തീയും കറുത്ത പുകയും ഉയരുന്നത് ടെലിവിഷൻ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. പൊള്ളലേറ്റും രക്തം വാർന്നും വിദ്യാർത്ഥികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. 48 പേരുടെ നില ഗുരുതരമാണെന്ന് ചീഫ് അഡ്വൈസറുടെ ആരോഗ്യ സ്പെഷ്യൽ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം.ഡി. സയേദുർ റഹ്മാൻ പറഞ്ഞു.
ആംബുലൻസുകൾ ലഭ്യമല്ലാത്തതിനാൽ, പരിക്കേറ്റ വിദ്യാർത്ഥികളെ സൈനികർ കൈകളിലെടുത്ത് രക്ഷപ്പെടുത്തി റിക്ഷാ വാനുകളിലും മറ്റ് വാഹനങ്ങളിലുമാണ് ആശുപത്രികളിലേക്ക് എത്തിച്ചത്
കോളേജ് അദ്ധ്യാപകരും ജീവനക്കാരുമാണ് പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സൈന്യവും അഗ്നിശമന വകുപ്പും പിന്നീട് സഹായത്തിനെത്തി. വിമാനം മൂന്ന് നിലകളുള്ള സ്കൂൾ കെട്ടിടത്തിന്റെ മുൻവശത്ത് ഇടിച്ചതായും നിരവധി വിദ്യാർത്ഥികൾ സംഭവ സ്ഥലത്ത് കുടുങ്ങിയതായും ഒരു അദ്ധ്യാപകൻ പറഞ്ഞു. 30-ൽ അധികം പേരെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിലും മറ്റുള്ളവരെ സമീപത്തുള്ള ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
അപകടകാരണം സർക്കാർ അന്വേഷിക്കുമെന്നും എല്ലാത്തരം സഹായങ്ങളും ഉറപ്പാക്കുമെന്നും ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പറഞ്ഞു.
“അപകടത്തിൽ വ്യോമസേനയ്ക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, അദ്ധ്യാപകർക്കും, മൈൽസ്റ്റോൺ സ്കൂളിലെയും കോളേജിലെയും ജീവനക്കാർക്കും, മറ്റുള്ളവർക്കും ഉണ്ടായ നഷ്ടം നികത്താനാവാത്തതാണ്. ഇത് രാജ്യത്തിന് അഗാധമായ ദുഃഖത്തിന്റെ നിമിഷമാണ്,” അദ്ദേഹം പറഞ്ഞു.
ഈ വർഷം തകർന്നുവീഴുന്ന രണ്ടാമത്തെ ചൈനീസ് നിർമ്മിത എഫ്-7 വിമാനമാണിത്. കഴിഞ്ഞ മാസം, മ്യാൻമർ വ്യോമസേനയുടെ ഒരു എഫ്-7 യുദ്ധവിമാനം സാഗൈംഗ് മേഖലയിൽ തകർന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. തുടർ അപകടങ്ങൾ ബീജിംഗ് നിർമ്മിക്കുന്ന പ്രതിരോധ ഉപകരണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കയാണുയർത്തുന്നത്.