പാലക്കാട് : 55 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വീണ്ടും വിവാഹിതരായി ബഷീർ മാഷും ഹസീന ടീച്ചറും. മണ്ണാർക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിന് അടുത്ത സുഹൃത്തുക്കൾ സാക്ഷിയായി. ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന പയ്യനടം അഭയത്തിൽ സുജീവനം ബഷീറും കെടിഎം ഹൈസ്കൂൾ റിട്ട. അദ്ധ്യാപികയായ ഹസീനയും ദാമ്പത്യ ജീവിതം തുടങ്ങിയത് 55 വർഷം മുൻപാണ്. എന്നാൽ ഈ വിവാഹത്തിന് പള്ളിയിലോ സർക്കാർ ഓഫിസുകളിലോ രേഖകൾ ഉണ്ടായിരുന്നില്ല.
മുസ്ലിം വ്യക്തി നിയമപ്രകാരം മരണാനന്തരം സ്വത്തുക്കളുടെ തുല്യാവകാശം പെൺകുട്ടികൾക്ക് ലഭിക്കില്ല. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചതിങ്ങനെയാണ്. തങ്ങളുടെ മക്കളുടെ കാര്യത്തിൽ വേണ്ടത് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്ക് ഒരു സന്ദേശം നൽകുകയെന്ന ഉദ്ദേശ്യം കൂടിയാണ് ഈ വിവാഹമെന്ന് ബഷീർ പറഞ്ഞു. വ്യവസ്ഥിതിക്ക് എതിരെ തുറന്ന നിലപാട് സ്വീകരിച്ചിരുന്ന ബഷീറിന്റെ അഭിപ്രായത്തോട് എല്ലാക്കാലത്തും ഹസീന ചേർന്നു നിന്നിരുന്നു. ഇത്തവണയും അതിൽ മാറ്റമുണ്ടായിട്ടില്ല. വീട്ടിൽ വിവാഹ സദ്യയും ഒരുക്കിയിരുന്നു.
രണ്ട് വർഷം മുൻപ് ലോക വനിതാ ദിനത്തിൽ നടനും അഭിഭാഷകവുമായ സി ഷുക്കൂറും ഭാര്യ ഷീനാ ഷുക്കൂറും മക്കളെ സാക്ഷിയാക്കി സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇസ്ലാമിലെ അനന്തരാവകാശ നിയമം അനുസരിച്ച് മരണപ്പെട്ട പിതാവിന് പെൺമക്കൾ മാത്രമാണെങ്കിൽ സ്വത്തിൽ മൂന്നിൽ രണ്ട് ഭാഗമേ ലഭിക്കൂ. ശേഷിക്കുന്നത് സഹോദരീ സഹോദരന്മാർക്കിടയിൽ വിഭജിക്കണം. ഈ വ്യവസ്ഥയെ മറികടക്കാനാണ് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നത്.