മുംബൈ : 15 വയസ്സുള്ള പെൺകുട്ടിയുടെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എംടിപി) അനുവദിച്ച് ബോബെ ഹൈക്കോടതി. ഗർഭം തുടരുന്നത് അവളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശുപത്രി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്.
മുംബൈയിൽ താമസിക്കുന്ന പെൺകുട്ടി ജോലിക്കാരായ മാതാപിതാക്കളെ ഗർഭിണിയാണെന്ന വിവരം ആദ്യം അറിയിച്ചിരുന്നില്ല. അവളുടെ ആരോഗ്യത്തെക്കുറിച്ചും ആർത്തവചക്രം തെറ്റിയതിനെക്കുറിച്ചും ആശങ്കാകുലയായ അമ്മ പരിശോധനക്കായി ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയപ്പോഴാണ് ഗർഭിണിയാണെന്നറിയുന്നത്.
സഹോദരന്റെ ഒരു സുഹൃത്ത് തന്നെ പ്രണയിച്ചിരുന്നതായും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും അതിനാലാണ് ഗർഭിണിയായതെന്നും പെൺകുട്ടി അമ്മയോട് പറഞ്ഞു. ഇക്കാര്യം കണ്ടെത്തുമ്പോഴേക്കും അവൾ 27.4 ആഴ്ചയിൽ കൂടുതൽ ഗർഭിണിയായിരുന്നു. ഗർഭഛിദ്രത്തിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമായിരുന്നു.
പെൺകുട്ടിയെ പരിശോധിക്കാൻ ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചു. അവളുടെ സ്തൂലമായ ശരീരഘടനയും മാനസികാവസ്ഥയും കാരണം, മൂന്നാം മാസത്തിൽ ശസ്ത്രക്രിയയുടെ ആവശ്യകത ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നതായി ജസ്റ്റിസുമാരായ രേവതി മോഹിതെ ദേരെ, സന്ദേശ് പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഗുരുതരമായ മാനസികാരോഗ്യ പ്രത്യാഘാതങ്ങൾ തടയാൻ ഡോക്ടർമാർ എംടിപി ശുപാർശ ചെയ്തു. പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ, ജനനത്തിനു ശേഷം ഗര്ഭപിണ്ഡത്തിന്റെ ടിഷ്യു/ഡിഎൻഎ സാമ്പിളുകൾ സൂക്ഷിച്ചുവച്ച് ക്രിമിനൽ വിചാരണയെ സഹായിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാൻ കോടതി ജെജെ ആശുപത്രി അധികൃതരോട് നിർദ്ദേശിച്ചു. ‘മനോധൈര്യ പദ്ധതി’ പ്രകാരം പെൺകുട്ടിക്കുള്ള നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കണമെന്നും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.