[Photo Courtesy : ANI/X]
ന്യൂഡൽഹി : കർണ്ണാടകക്ക് പിന്നാലെ ഡൽഹിയിലുമിതാ അർദ്ധരാത്രിയിൽ ബുൾഡസർ രാജ്. ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിലാണ് കുടിയൊഴിപ്പിക്കലിനായി ബുൾഡോസറുകൾ ഉരുണ്ടത്. സയിസ് ഇലാഹി മസ്ജിദിന്റെ ഒരുഭാഗം ഒഴിപ്പിക്കാൻ അർദ്ധരാത്രിയിൽ എത്തിയത് 17 ബുൾഡോസറുകൾ. ഒഴിപ്പിക്കലിനെതിരെ ഉണ്ടായ സംഘർഷത്തിൽ അഞ്ച് പോലീസുകാർക്ക് പരുക്കേറ്റു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു.
പുലർച്ചെ ഒരു മണിയോടെയാണ് ഒഴിപ്പിക്കൽ നടപടിയുമായി പോലീസും അധികൃതരും തുർക്ക് മാൻ ഗേറ്റിൽ എത്തിയത്. ഡൽഹി ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടിയെടുത്തതെന്നാണ് അധികൃത ഭാഷ്യം. ദീർഘകാലമായി നിയമപോരാട്ടത്തിലായിരുന്നു ഇവിടുത്തുകാർ. വാണിജ്യ കെട്ടിടങ്ങളായിരുന്നു ഭൂരിഭാഗവും. കെട്ടിങ്ങൾ പൂർണ്ണമായി പൊളിച്ച് മാറ്റി. പ്രദേശത്ത് വലിയ പൊലീസ് വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അനധികൃത നിർമ്മാണം ആരോപിച്ച് കെട്ടിടങ്ങൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു എന്ന് പറയുന്നു.
അർദ്ധരാത്രിയിൽ ഒഴിപ്പിക്കൽ നടപടിയുമായെത്തിയതിനെതിരെയായിരുന്നു പ്രതിഷേധമത്രയും. എന്നാൽ ആളുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അർദ്ധരാത്രിയിൽ നടപടി സ്വീകരിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. അക്രമസംഭവങ്ങളിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കും. പ്രതിഷേധക്കാരെ തിരിച്ചറിയാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. 10 പേർക്ക് എതിരെ കേസെടുത്തു. സിസിടിവി ഉൾപ്പെടെ പരിശോധിച്ച് കൂടുതൽ നിയമനടപടികൾ ഉണ്ടാകും.
