(Photo Courtesy : ANI)
ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. എൽഡിഎഫിന് വേണ്ടി ഓരോ മണ്ഡലത്തിലും ആരൊക്കെ മത്സരിക്കുമെന്ന് നാലോ അഞ്ചോ ദിവസത്തികം അറിയാനാകും. മുഖ്യമന്ത്രി സ്ഥാനാർഥിയെ എവിടെയും പ്രഖ്യാപിക്കാറില്ല. ഇടതുപക്ഷം പതിവ് നടപടിക്രമം പോലെ ഭൂരിപക്ഷം ലഭിച്ച ശേഷം മാത്രമാകും അടുത്ത മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുകയെന്നും എംഎ ബേബി വ്യക്തമാക്കി. ഡൽഹിയിൽ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബേബി.
പിണറായി വിജയൻ്റെ മണ്ഡലമായ ധർമ്മടത്ത് ഇക്കുറി ആര് മത്സരിക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നാലോ അഞ്ചോ ദിവസത്തികം അക്കാര്യം അറിയാനാകും എന്നായിരുന്നു ബേബിയുടെ മറുപടി. മാർച്ച് ആദ്യവാരം എൽഡിഎഫ് യോഗം നടക്കും. തുടർന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. അതോടെ സ്ഥാനാർഥികൾ ആരൊക്കെയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾ അവസാനിക്കും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്നും എംഎ ബേബി പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും എല്ലാ കമ്യൂണിസ്റ്റ് പ്രവർത്തകരും മാനസ്സികമായി മത്സരിക്കുന്നതുപോലെ ആണ്. നാമനിർദ്ദേശം സമർപ്പിക്കുന്നത് മാത്രമാണ് ബാക്കി കാര്യമെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.
അതേസമയം സിപിഎമ്മിന് വേണ്ടി ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി ജില്ലാ കമ്മിറ്റികൾ സാദ്ധ്യതാ സ്ഥാനാർഥി പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. സംസ്ഥാന നേതൃത്വത്തിൻ്റെ പരിഗണനയിലേക്ക് സ്ഥാനാർത്ഥി പട്ടിക എത്തിയ ശേഷം അന്തിമമാകും. ഇക്കുറി ടേം വ്യവസ്ഥ പാലിക്കേണ്ടെന്നും വിജയസാദ്ധ്യത മാത്രം പരിഗണിച്ചാൽ മതിയെന്നുമാണ് പാർട്ടി തീരുമാനം.
