ധരാലി : ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഉത്തരകാശിയിലെ ധരാലിയിൽ ഉണ്ടായ വൻ മേഘവിസ്ഫോടനത്തെത്തുടന്ന് നടന്ന രക്ഷാപ്രവർത്തനത്തിനിടെ ഇന്ത്യൻ സൈന്യത്തിലെ പത്ത് സൈനികരെയും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറെയും കാണാതായി. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു, പ്രദേശത്തെ ഒരു സൈനിക ക്യാമ്പും വെള്ളപ്പൊക്കത്തിൽ തകർന്നു.
മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വൻ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമാണ് പലർക്കും ജീവൻ നഷടപ്പെട്ടത്. പ്രാഥമിക വിവരമനുസരിച്ച് കുറഞ്ഞത് നാല് പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇതുവരെ, ഇന്തോ-ടിബറ്റൻ അതിർത്തി പോലീസ് (ഐടിബിപി) 37 ഗ്രാമീണരെ രക്ഷപ്പെടുത്തി, 50 ലധികം സാധാരണക്കാരെ കാണാതായി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഹിമാലയൻ സംസ്ഥാനങ്ങളിൽ വ്യാപകമായ മഴക്കെടുതികൾക്കിടെയാണ് ഉത്തരകാശിയിലും മേഘവിസ്ഫോടനം ഉണ്ടായത്. ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിൽ, രാത്രിയിൽ തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് തിങ്കളാഴ്ച എല്ലാ സ്കൂളുകളും അംഗൻവാടി കേന്ദ്രങ്ങളും അടച്ചിട്ടു. ഹരിദ്വാറിലെ ഗംഗ, കാളി തുടങ്ങിയ നദികൾ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശും കനത്ത മഴയിൽ വലയുകയാണ്. തിങ്കളാഴ്ച മാത്രം, ദേശീയ പാത ഉൾപ്പെടെ 310 റോഡുകൾ മഴയെത്തുടർന്ന് അടച്ചിട്ടു. മാണ്ഡി ജില്ലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു.
ഷിംലയുടെ പ്രാന്തപ്രദേശങ്ങളായ പന്തഘട്ടിയിൽ ഞായറാഴ്ച രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ മെഹ്‌ലി-ഷോഗി ബൈപാസ് തടസ്സപ്പെടുകയും സമീപത്തെ കടകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഈ മൺസൂൺ സീസണിൽ ഹിമാചൽ പ്രദേശിൽ ഇതുവരെ 103 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, 36 പേരെ ഇപ്പോഴും കാണാനില്ല. 20 പേർ മുങ്ങിമരിച്ചതായും 19 പേർ ആകസ്മികമായ വീഴ്ചകളാലും 17 പേർ മേഘസ്ഫോടനങ്ങളിൽ പെട്ടും എട്ട് പേർ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനാലും ആറ് പേർ മണ്ണിടിച്ചിലിൻ്റെ ഫലമായുമാണ് മരണപ്പെട്ടതെന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
.വെല്ലുവിളികൾക്കിടയിലും, 14 രജ്പുത്താന റൈഫിൾസ് (14 രാജ്റിഫ്) യൂണിറ്റിലെ കമാൻഡിംഗ് ഓഫീസർമാരുടെയും ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളുമാണ് ദുരിതത്തൽ നിർണായകമായത്.
:
മേഘവിസ്ഫോടനം ഖീർ ഗംഗയിൽ വെള്ളപ്പൊക്കത്തിന് കാരണമായി. ധരാലി മാർക്കറ്റ് പൂർണ്ണമായും നശിച്ചു. ഹർഷിൽ ഹെലിപാഡ് പ്രദേശത്തിന് ചുറ്റും കനത്ത മഴയിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി. മുഖ്ബയിലെ ഗംഗാ ജിയുടെ ശൈത്യകാല ഇരിപ്പിടത്തിനും ആദരണീയമായ ഗംഗോത്രി ധാമിനും സമീപമാണ് ദുരിതബാധിത പ്രദേശം.
മണിക്കൂറുകൾക്ക് ശേഷം സുഖിയിൽ രണ്ടാമത്തെ മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടു, പക്ഷേ ആളപായമൊന്നും ഉണ്ടായില്ല.
ഉത്തരാഖണ്ഡിൽ അടുത്ത കുറച്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന്, ഉത്തരാഖണ്ഡിലെ ചമോലി, രുദ്രപ്രയാഗ്, അൽമോറ, ഹരിദ്വാർ, പിത്തോറഗഡ് ജില്ലകളിലെ എല്ലാ സ്കൂളുകളും അംഗൻവാടി കേന്ദ്രങ്ങളും അടച്ചിടും.