ന്യൂഡൽഹി : ഫെബ്രുവരി ഒന്നു മുതൽ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിയ്ക്കും. 19 കിലോ ഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് എണ്ണ വിപണന കമ്പനികൾ വർദ്ധിപ്പിച്ചത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ 50 രൂപ വരെയാണ് വർദ്ധനവ്. അതേസമയം, 14 കിലോഗ്രാം വരുന്ന ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്. ഇത് 2025 ഏപ്രിൽ 8-ലെ നിരക്കിൽ തന്നെ തുടരുകയാണ്.
വാണിജ്യ സിലിണ്ടറുകളുടെ വില തുടർച്ചയായ രണ്ടാം മാസമാണ് വർദ്ധിപ്പിക്കുന്നത്. ജനുവരി മാസത്തിന്റെ തുടക്കത്തിൽ എണ്ണക്കമ്പനികൾ 111 രൂപ വരെ വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ വ്യവസായ മേഖലയെ ഈ വില വർദ്ധനവ് സാരമായി ബാധിക്കും. ഇത് ഭക്ഷണ സാധനങ്ങളുടെ വില വർദ്ധനവിന് കാരണമായേക്കുമെന്നും ആശങ്കയുണ്ട്.
