തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ് പുറത്ത് വന്നു. കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ജോസ് ഫ്രാങ്ക്ളിൻ വായ്പ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പ് പറയുന്നു.
ജോസ് ഫ്രാങ്ക്ളിൻ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും നിരന്തരം കടയിലെത്തി ലൈംഗിക ആവശ്യം ഉന്നയിച്ചു. ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ? ലോണിൻ്റെ കാര്യം എന്തായെന്ന് ചോദിക്കുമ്പോള്‍ എപ്പോള്‍ വരും, എപ്പോള്‍ കാണാമെന്ന് ജോസ് ഫ്രാങ്ക്ളിൻ തിരിച്ചു ചോദിക്കുമെന്ന് സ്ത്രീ തൻ്റെ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നു. ജീവിക്കാൻ ജോസ് ഫ്രാങ്ക്ളിൻ സമ്മതിക്കില്ലെന്നും വൃത്തികെട്ട് ജീവിക്കേണ്ടെന്നും അതുകൊണ്ട് മരിക്കുകയാണെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
മുട്ടയ്ക്കാട് കെന്‍സ ഹൗസില്‍ സലിത കുമാരി ബുധനാഴ്ചയാണ് വീട്ടില്‍ ജീവനൊടുക്കിയത്. ആദ്യം അപകടമരണമെന്നു കരുതിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യയെന്നു ഉറപ്പിച്ചു. പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബൈബിളില്‍ നിന്നും രണ്ടു ആത്മഹത്യ കുറിപ്പുകളും കണ്ടെത്തി. മകനും മകള്‍ക്കുമായി പ്രത്യേകം ആത്മഹത്യ കുറിപ്പുകളായിരുന്നു.
മകന്‍ രാഹുലിനെഴുതിയ കുറിപ്പിലാണ് കൗണ്‍സിലറും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ജോസ് ഫ്രാങ്ക്ളിന്‍ തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറയുന്നത്. ലൈംഗിക താത്പര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നുവെന്നും, പല വിധത്തില്‍ ബുദ്ധിമുട്ടിക്കുന്നുവെന്നും ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നു. ജോസ് ഫ്രാങ്ക്‌ളിന്‍ രാത്രി വൈകി അമ്മയെ വിളിച്ചു ശല്യപ്പെടുത്താറുണ്ടെന്നു മകനും മകളും പൊലീസിന് മൊഴി നല്‍കി. പിന്നാലെയാണ് ജോസ് ഫ്രാങ്ക്‌ളിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തത്.