കൽപ്പറ്റ : വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചതിനെ തുടർന്ന് കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വെടിവച്ച് കൊല്ലാനുള്ള ഉത്തരവായിട്ടുണ്ടെന്ന് മന്ത്രി ഒ ആര്‍ കേളു. യോഗത്തില്‍ പ്രധാനമായും ഉയര്‍ന്ന ആവശ്യം കടുവയെ വെടിവച്ച് കൊല്ലണം എന്നതാണ്. ഇന്നു തന്നെ അതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ചുവെന്നും സ്ഥലത്ത് കൂട് സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഫെന്‍സിംഗ് നടപടികള്‍ ജനകീയപിന്തുണ അടക്കമുള്ള സാദ്ധ്യമായ മാര്‍ഗ്ഗങ്ങള്‍ എല്ലാം തേടി പെട്ടന്ന് തന്നെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. മക്കളില്‍ ആര്‍ക്കെങ്കിലും ജോലി നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം മന്ത്രിസഭയില്‍ ഉന്നയിക്കാനും നടപ്പാക്കാനും വനം മന്ത്രി തന്നെ മുന്‍കൈയെടുക്കും. കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കും.
പ്രിയദര്‍ശനി എസ്റ്റേറ്റിന് മുന്നില്‍ നാട്ടുകാരുടെ വന്‍പ്രതിഷേധമാണ് നടന്നത്. കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. മന്ത്രി ഒആര്‍ കേളുവിനെ നാട്ടുകാര്‍ തടഞ്ഞു വെയ്ക്കുന്ന സാഹചര്യവുമുണ്ടായി. യോഗ ശേഷം തീരുമാനം വിശദീകരിക്കുന്നതിനിടയിലും പലപ്പോഴും മന്ത്രിയുടെ സംസാരം പ്രതിഷേധക്കാർ തടസപ്പെടുത്തി.
ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീയായ രാധ കൊല്ലപ്പെട്ടത്. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ എത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കടുവ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വയനാട് വൈല്‍ഡ് ലൈഫിന്റെ ഭാഗമായുള്ള പ്രദേശത്താണ് സംഭവം നടന്നത്.
