(Photo Courtesy : The Tribune /X)
ന്യൂഡൽഹി : അമേരിക്കയിൽ നിന്ന് വീണ്ടും നാടുടെത്തൽ. ഹരിയാന സ്വദേശികളായ 16 യുവാക്കളെയാണ് നാടുകടത്തിയത്.
നാട്ടിലെത്തിയ കർണാൽ ജില്ലയിൽ നിന്നുള്ള ‘ യുവാക്കളെയെല്ലാം കുടുംബങ്ങൾക്ക് കൈമാറിയതായി പോലീസ് അറിയിച്ചു. വലിയ തുക നൽകി അനധികൃത മാർഗ്ഗങ്ങളിലൂടെയാണ് ഈ യുവാക്കൾ യുഎസിലേക്ക് പോയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നാടുകടത്തിയവരുമായി വന്ന വിമാനം ശനിയാഴ്ച രാത്രി ഡൽഹിയിൽ എത്തിയെന്നും തുടർന്ന് ഉദ്യോഗസ്ഥർ സംഘത്തെ ഡൽഹിയിൽ നിന്ന് കർണാലിലേക്ക് കൊണ്ടുവന്നുവെന്നും ഡിഎസ്പി സന്ദീപ് അറിയിച്ചു. ഇവർ എങ്ങനെയാണ് യുഎസിലേക്ക് യാത്ര ചെയ്തതെന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു
ഈ യുവാക്കൾ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ഉപയോഗിച്ച ‘ഡോങ്കി റൂട്ട്’ എന്ന് വിളിക്കപ്പെടുന്ന മാർഗ്ഗത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. വലിയ തുക വാങ്ങി ആളുകളെ അനധികൃതമായി വിദേശത്തേക്ക് കടത്തുന്ന റാക്കറ്റുകൾക്കെതിരെയും അന്വേഷണം നടത്തുന്നുണ്ട്.
രണ്ടാം തവണ ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതുമുതൽ ഇതുവരെ 1,563 ഇന്ത്യൻ പൗരന്മാരെ യുഎസ് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം (MEA) നേരത്തെ അറിയിച്ചിരുന്നു. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗം പേരെയും വാണിജ്യ വിമാനങ്ങളിലാണ് തിരിച്ചയച്ചത്.
2017 മുതൽ 2021 വരെ ഡൊണാൾഡ് ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് 6,135 ഇന്ത്യക്കാരെ യുണൈറ്റഡ് സ്റ്റേറ്റ്സ് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ മുമ്പ് അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. 2019-ൽ 2,042 ഇന്ത്യക്കാരെ തിരിച്ചയച്ചതാണ് ഏറ്റവും ഉയർന്ന കണക്ക്. ജോ ബൈഡൻ പ്രസിഡന്റ് ആയിരിക്കുമ്പോഴും ഏതാണ്ട് 3,000 ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയിട്ടുണ്ട്.
