തിരുവനന്തപുരം : കൊച്ചി പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
വിവാദം ഇന്നലെ തന്നെ അവസാനിപ്പിച്ചതാണ്. എന്നിട്ടും സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനം നടത്തി മന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു.
പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനേക്കാള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റ് ലക്ഷ്യം. പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സംശയിക്കുന്നു. കോണ്‍ഗ്രസിന് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയപരവും വര്‍ഗീയപരവുമായ വിവേചനം കേരളത്തിന്റെ വിദ്യാഭ്യാസ
മേഖലയില്‍ സൃഷ്ടിക്കാന്‍ ആര് ശ്രമിച്ചാലും അത് സര്‍ക്കാര്‍ അനുവദിക്കില്ല.
വിദ്യാലയങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ വേദിയാക്കാന്‍ ആരേയും അനുവദിക്കില്ല. ഒരവസരം കിട്ടി എന്നുള്ളതുകൊണ്ട് ഒരു പിടിഎ പ്രസിഡന്റും പ്രിന്‍സിപ്പലും മാനേജറും ഇത്രയധികം മോശമായി സര്‍ക്കാരിനെയും അതിന്റെ സംവിധാനത്തേയും പരസ്യമായി വിമർശിക്കാൻ പാടുണ്ടോയെന്നും ശിവന്‍കുട്ടി ചോദിച്ചു.
വലിയ ആഹ്ലാദത്തോടെയാണ് അവര്‍ വിമര്‍ശനം നടത്തിയത്. എന്നിട്ട് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി വേണ്ട. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമവിരുദ്ധമായ കാര്യങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിലിടപെടാനുള്ള അധികാരം പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾ മാനേജ്മെൻ്റിന് വേണ്ടി സംസാരിക്കേണ്ടത് അഭിഭാഷകയും പിടിഎ പ്രസിഡൻ്റും അല്ലെന്നും സര്‍ക്കാര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി പറയേണ്ടത് അവരല്ലെന്നും അത് മാനേജ്മെൻ്റിന് ഓർമ്മ വേണമെന്നും മന്ത്രി വി ശിവൻകുട്ടി ഓർമ്മിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ പഠനാന്തരീക്ഷം സുരക്ഷിതമാക്കുക എന്നതാണ് പ്രഥമ പരിഗണന. സര്‍ക്കാര്‍ വിഷയത്തില്‍ നിയമപരമായ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യും – മന്ത്രി പറഞ്ഞു.
പ്രശ്‌നം തീര്‍ന്നതിന് ശേഷം സര്‍ക്കാരിനെയും മന്ത്രിയേയും ഒരടിസ്ഥാനവുമില്ലാതെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്. എന്ത് അധികാരമാണെന്നൊക്കെ ചോദിച്ചു. അങ്ങനെ ഒന്നും ഒരു അൺ എയ്ഡഡ് സ്ഥാപനങ്ങളും ചോദിച്ചിട്ടില്ല. വിദ്യാഭ്യാസ ചട്ടത്തിൽ എൻഒസി നിഷേധിക്കാൻ ഡിജിഇയ്ക്ക് അധികാരം ഉണ്ട്. എന്നിട്ടാണ് എന്ത് അധികാരം എന്നൊക്കെ ചോദിച്ചത്. ഗവൺമെൻ്റിന് മുകളിലാണ് മാനേജ്മെൻ്റ് എന്ന് കരുതിയാൽ അംഗീകരിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Your point of view caught my eye and was very interesting. Thanks. I have a question for you.