തിരുവനന്തപുരം : ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച് വിചാരണക്കോടതി. 30 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം എന്നാണ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി വിധി. ഇതിനെതിരെ പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ.
പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, എന്നിവയുൾപ്പെടെ ഐപിസി പ്രകാരമുള്ള വിവിധ കുറ്റങ്ങൾ തെളിഞ്ഞിരുന്നു. 2012 ലെ കേരള ഹെൽത്ത്കെയർ സർവീസ് പേഴ്‌സൺസ് ആൻഡ് ഹെൽത്ത്കെയർ സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് (അക്രമവും സ്വത്തിന് നാശനഷ്ടവും തടയൽ) ആക്ടിലെ വ്യവസ്ഥകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2023 മെയ് 10ന് പുലർച്ചെ
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആയിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.
ശിക്ഷാവിധി കേള്‍ക്കാനെത്തിയ വന്ദന ദാസിന്‍റെ അമ്മ പ്രതിക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെട്ടു. നിയമ പോരാട്ടം തുടരുമെന്ന് വന്ദനദാസിന്‍റെ അച്ഛൻ മോഹൻദാസ് പ്രതികരിച്ചു. പഠനത്തിൽ മിടുക്കിയായിരുന്ന വന്ദനക്ക് ഡോക്ടറാവുകയായിരുന്നു ആഗ്രഹം. പാവപ്പെട്ടവർക്ക് ആതുരസേവനം ചെയ്യണമെന്ന് ആഗ്രഹിച്ച 24 കാരിയാണ് നിഷ്ധുരമായി കൊലചെയ്തത് എന്നാണ് പ്രോസിക്യൂഷൻ കോടകിയില്‍ വാദിച്ചത്.
കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പ്രകോപിതനായ സന്ദീപ് പരിശോധന മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ആക്രമണം നടത്തുകയായിരുന്നു. പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും അടക്കം ആക്രമിച്ചു. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തി. നിരവധി തവണ കുത്തേറ്റ വന്ദന പിന്നീട് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ചികിത്സയിലിരിക്കെ മരിച്ചു.
കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശികളുടെ ഏകമകളായിരുന്നു ഡോ. വന്ദന ദാസ്. അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന വന്ദന പരിശീലനത്തിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു.
സംഭവ ദിവസം തന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞ് സന്ദീപ് 112 എന്ന എമർജൻസി നമ്പറിൽ വിളിച്ചിരുന്നു. പോലീസ് ഇയാളെ കണ്ടെത്തുമ്പോൾ, വീട്ടിൽ നിന്ന് 10-15 മീറ്റർ അകലെ, പ്രദേശവാസികൾക്കും ബന്ധുക്കൾക്കും ഒപ്പം ചേർന്ന് നിൽക്കുകയായിരുന്നു. ഒരു തർക്കത്തെ തുടർന്ന് കാലിൽ മുറിവുണ്ടായിരുന്നു. തുടർന്ന് ആ മുറിവ് വച്ചുകെട്ടാനാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ സന്ദീപ് നടത്തിയ അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്കൂൾ അധ്യാപകനായിരുന്നു സന്ദീപ്. അതിനാൽ സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്നയാൾ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം.
.
