ന്യൂഡൽഹി : വിവിധ തസ്തികകളിൽ ആയിരക്കണക്കിന് ഒഴിവുകൾ നികത്തുന്നതിനായി വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). ഏകദേശം 4,000-ത്തോളം ഒഴിവുകളാണ് ഈ വിധത്തിൽ നികത്തപ്പെടുന്നത്.
ദശലക്ഷക്കണക്കിന് വരിക്കാരുടെ വിരമിക്കൽ സമ്പാദ്യം കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് പറയുന്നത്. പുതിയ നിയമനങ്ങളോ കൺസൾട്ടന്റുകളെ നിയമിക്കുന്നതോ സമയമെടുക്കുന്ന പ്രക്രിയയായതിനാലാണ് വിരമിച്ചവരെ ഉടൻ നിയമിക്കാൻ തീരുമാനിച്ചതെന്നാണ് ന്യായം. 2026 ഫെബ്രുവരി 19-ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇപിഎഫ്ഒ ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിലുള്ള ജീവനക്കാർക്ക് മതിയായ വൈദഗ്ധ്യമില്ലാത്ത സങ്കീർണ്ണമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഒഴിവുകൾ നികത്തുന്നതിനും വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം അനിവാര്യമാണെന്ന് ഇപിഎഫ്ഒ അറിയിയ്ക്കുന്നു.
ഏകദേശം 28 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൈകാര്യം ചെയ്യുന്ന ഇപിഎഫ്ഒയുടെ നിക്ഷേപ വിഭാഗത്തെ ശക്തിപ്പെടുത്താനാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നത്. ഈ വിഭാഗത്തിൽ നിയമിക്കപ്പെടുന്ന വിരമിച്ച ഉദ്യോഗസ്ഥർ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റിയുടെ സ്വതന്ത്ര ഉപദേശകരായി പ്രവർത്തിക്കും. നിക്ഷേപ തന്ത്രങ്ങൾ അവലോകനം ചെയ്യുക, ഫണ്ട് മാനേജർമാരെ നിരീക്ഷിക്കുക, റിസ്ക് മാനേജ്‌മെന്റും നിയമപരമായ നടപടികളും ഉറപ്പാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകൾ.
പൊതുമേഖലാ ബാങ്കുകളായ എസ്ബിഐ പോലുള്ള സ്ഥാപനങ്ങളിൽ ജനറൽ മാനേജർ തസ്തികയിലോ അതിനു മുകളിലോ ഇരുന്നവർക്കും, ആർബിഐ, എൽഐസി തുടങ്ങിയ റെഗുലേറ്ററി ബോഡികളിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. സിഎ (CA), സിഎഫ്എ (CFA), എഫ്ആർഎം (FRM) തുടങ്ങിയ പ്രൊഫഷണൽ യോഗ്യതകളുള്ളവർക്കും റെഗുലേറ്ററി പരിചയമുള്ളവർക്കും നിയമനത്തിൽ മുൻഗണന ലഭിക്കുമെന്ന് സർക്കുലറിൽ പറയുന്നു.
ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം. മികച്ച പ്രകടനം കാഴ്ചവെക്കുന്നവരുടെ കാലാവധി നീട്ടിനൽകും. എന്നാൽ വിരമിച്ചതിന് ശേഷം അഞ്ച് വർഷത്തിൽ കൂടുതൽ ഈ തസ്തികയിൽ തുടരാനാകില്ല.
കടപ്പത്ര പോർട്ട്‌ഫോളിയോ മാനേജർമാരുടെ പ്രവർത്തനം നിരീക്ഷിക്കുക, ട്രഷറി ഓപ്പറേഷൻസ്, ഡിഫോൾട്ട് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ ഇവർ സഹായിക്കും. വരിക്കാരുടെ നിക്ഷേപത്തിന് മികച്ച സുരക്ഷിതത്വവും വരുമാനവും ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ഇപിഎഫ്ഒ ലക്ഷ്യമിടുന്നത്.
