തൃശൂർ : ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളക്ക് കൊടിയിറങ്ങി. 64-ാ മത് സ്ക്കൂൾ യുവജനോത്സവത്തിൻ്റെ അഞ്ച് നാൾ നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിൽ സ്വർണ്ണക്കിരീടത്തിൽ മുത്തമിട്ടത് കണ്ണൂർ. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ തിരിച്ചുപിടിച്ചത്. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ ഫോട്ടോഫിനിഷിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂർ കലാകിരീടത്തിൽ മുത്തമിട്ടത്. 5 പോയിന്‍റ് വ്യത്യാസത്തിലാണ് കണ്ണൂരിന്‍റെ കിരീടനേട്ടം. 1023 പോയിന്‍റുമായാണ് കണ്ണൂർ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 1018 പോയിന്‍റുണ്ട്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 1013 പോയിന്‍റാണ് കോഴിക്കോട് ജില്ലക്കുള്ളത്.

കേരളത്തിന്‍റെ ഹൃദയം കവർന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ജേതാക്കൾക്ക് മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലാണ് സ്വർണ്ണക്കപ്പ് സമ്മാനിച്ചത്. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മലയാളത്തിന്‍റെ മഹാനടൻ മോഹൻ ലാൽ, മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, ആർ ബിന്ദു, സ്പീക്കർ എ എൻ ഷംസീർ തുടങ്ങിയവരെല്ലാം കലാകിരീടം ഏറ്റുവാങ്ങിയ കണ്ണൂരിന് നൽകിയത് ആവേശം നിറഞ്ഞ കയ്യടി. വിജയികൾക്കെല്ലാം അഭിനന്ദനങ്ങളും ആശംസകളും നേരാനും ആരും പിശുക്കുകാണിച്ചില്ല.
കലോത്സവം മത്സരമല്ലെന്നും ഉത്സവമാണെന്നും ജയപരാജയങ്ങള്‍ക്ക് അപ്പുറം മുന്നിലുള്ള അനന്ത സാദ്ധ്യതകളെ ഉപയോഗപ്പെടുത്തി മുന്നേറണമെന്നും കലാപ്രതിഭകളെ അഭിസംബോധന ചെയ്ത് മോഹൻലാൽ പറഞ്ഞു. കലാകാരൻ എന്ന നിലയിൽ ഈ വേദിയോട് വലിയ ആദരമാണുള്ളതെന്നും യുവ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ആഘോഷമാണിതെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി. കലാകാരന്മാരും കലാകാരികളും കഴിവുകളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കാതെ കഴിവുകള്‍ മിനുക്കിയെടുത്ത് അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇവിടെ ജയപരാജയങ്ങള്‍ അപ്രസക്തമാണ്. സമ്മാനങ്ങള്‍ നേടാനാകാത്തവരാരും മോശക്കാരാകുന്നില്ല. ഈ ബോദ്ധ്യമാണ് അവരിൽ ഉറപ്പിക്കേണ്ടത്. കൂട്ടായ്മയുടെയും പങ്കുവെക്കലിന്‍റെയും തിരിച്ചറിവാണ് കലോത്സവം സമ്മാനിക്കുന്നത്. തോൽവി വിജയത്തിലേക്കുള്ള പടവാണെന്ന തിരിച്ചറിവാണ് അവര്‍ക്ക് നൽകുന്നത്. കലോത്സവങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രസക്തി തിരിച്ചറിഞ്ഞ് അതിനായി ഇത്രയധികം തുകയും ഒരുക്കവും നടത്തുന്ന സര്‍ക്കാരിനോട് നന്ദിയുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ ഇത്രയും ജനപ്രീതിയാര്‍ച്ചിട്ടും പല സംവിധായകരും സ്കൂള്‍ കലോത്സവത്തിൽ പ്രതിഭകളെ തേടിയെത്തുന്നുണ്ട്. മലയാള സിനിമക്കും യുവജനോത്സവങ്ങള്‍ കുറെയെറെ പ്രതിഭകളെ സമ്മാനിച്ചു. മഞ്ജു വാര്യര്‍, നവ്യ നായര്‍, യദു കൃഷ്ണൻ, ശരത് ദാസ് തുടങ്ങിയവരൊക്കെ കലോത്സവ വേദികളിലെ സമ്മാനങ്ങളാണ്. ഏതുവേഷം ധരിച്ചാണ് ഇവിടെ എത്തുന്നതെന്നാണ് എല്ലാവരും ചോദിച്ചതെന്നും എല്ലാവര്‍ക്കും ഇഷ്ടപെടുന്ന കൈത്തറിയാണ് ധരിച്ചതെന്നും മോഹൻലാൽ പറഞ്ഞു. കുട്ടികള്‍ക്ക് വേണ്ടി ചെറുതായി മീശ പിരിച്ചിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. നിറഞ്ഞ കയ്യടികളോടെയാണ് പ്രിയ നടനെ കുഞ്ഞുകലാകാരന്മാരും കലാകാരികളും സദസ്സിലേയ്ക്ക് സ്വീകരിച്ചത്.
