തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കുവെച്ചതിന്
ജയിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെയാണ് സസ്‌പെൻഡ് ചെയ്തത്. അബ്ദുൽ സത്താർ നേരത്തെ കണ്ണൂർ ജയിലിൽ ജോലി ചെയ്യുമ്പോൾ ഉണ്ടായ ചില കാര്യങ്ങളാണ് മാധ്യമത്തോട് പങ്കുവെച്ചത്.
അബ്ദുൾ സത്താർ മാധ്യമങ്ങൾക്ക് വാര്‍ത്ത നല്‍കിയതുവഴി ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിൽ നിര്‍ത്തുകയും മറ്റുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞു.
ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും ജയില്‍ ചാടിയാല്‍ തൻ്റെ വീട്ടിലെത്തി വീട്ടുകാരെ അതിക്രൂരമായി ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സത്താർ മാധ്യമങ്ങളോട് പറഞ്ഞത്. കോയമ്പത്തൂരിലെ ചില ശ്മശാനങ്ങളില്‍ മോഷണസ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്നും അത് കൈകാര്യം ചെയ്യുന്ന ആള്‍ക്കാരാണ് ഗോവിന്ദച്ചാമിയുടെ കേസ് കൈകാര്യം ചെയ്യുന്നതായി തടവുകാര്‍ പറഞ്ഞിട്ടുണ്ട്. അക്കാര്യം ജയിലില്‍ അറിയിക്കുകയും ചെയ്തു. ജയിലില്‍ വരുന്നതിന് മുന്‍പ് ഗോവിന്ദച്ചാമി പല സ്ത്രീകളേയും ഉപദ്രവിച്ചു. ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയാണെങ്കില്‍ ആരാച്ചാര്‍ ഇല്ലാത്തപക്ഷം ആരാച്ചാര്‍ ആകാനും തയ്യാറാണ് തുടങ്ങിയ കാര്യങ്ങളാണ് അബ്ദുൾ സത്താർ മാധ്യമങ്ങളോട് പങ്കു വെച്ചത്.