കൊച്ചി : ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. സ്ത്രീ സമ്മതിക്കാതെ ഒരു ഗർഭഛിദ്രവും നടക്കില്ലെന്നും പരാതിക്കാർക്ക് സിപിഐഎം ബന്ധമെന്നും ലേഖനം പറയുന്നു. ജെ. ബാബു രാജേന്ദ്രൻ നായർ എഴുതിയ ‘വെളിച്ചം വിളക്ക് അന്വേഷിക്കുമ്പോൾ’ എന്ന ലേഖനത്തിലാണ് രാഹുലിന് എതിരെയുള്ളത്
ആസൂത്രിതമായ ഗൂഢാലോചനയാണെന്ന പരാമർശമുള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ മാന്തോട്ടത്തിൽ വെച്ച് പീഡിപ്പിച്ചുവെന്ന് വരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ ഇക്കൂട്ടർക്കും മടിയുണ്ടാവില്ല.
മൊഴിയിൽ നിന്നും പരസ്പര സമ്മതത്തോടെയാണെന്ന് വ്യക്തം. സ്ത്രീ സമ്മതിക്കാതെ ഒരു ഗർഭഛിദ്രവും നടക്കില്ല, അത് ഒരാളുടെ മാത്രം തീരുമാനമല്ല. ആവശ്യമില്ലാത്ത ഗർഭം കലക്കിയത് ആ സ്ത്രീയുടെ കൂടി തീരുമാനം ആയിരുന്നുവെന്ന് ലേഖനത്തിൽ പറയുന്നു.
സിപിഐഎം നാറ്റിച്ചാൽ തകരുന്നവരല്ല കോൺഗ്രസിലെ യുവനേതാക്കൾ. ഇത്തരം തറവേലകൾ കൊണ്ട് മൂന്നാം ഭരണം കിട്ടുമെന്ന് വിചാരിക്കേണ്ട. സിപിഎമ്മിലെ ‘കത്ത് ചോർച്ചാ വിവാദം’ മറയ്ക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും ലേഖനം ആരോപിക്കുന്നു. എല്ലാത്തിനും നിന്നുകൊടുത്തിട്ട് പിന്നീട് പരാതിയുമായി വരുന്നത് ശരിയായ ഉദ്ദേശ്യത്തോടെയല്ലെന്നുമാണ് വിമർശനം.