ഗംഗാവലി കനിയുന്നില്ല, ഈശ്വര്‍ മാല്‍പെ മടങ്ങുന്നു ; ഉപേക്ഷിച്ച് പോകുകയല്ല, മടങ്ങി വരുമെന്ന് മാല്‍പെ സംഘം

Date:

അങ്കോള : ഗംഗാവലി കനിയുന്നില്ല, കനത്ത കുത്തൊഴുക്ക്. അര്‍ജുനായി തിരച്ചലിനായി എട്ട് തവണ നദിയിലിറങ്ങിയിട്ടും ഈശ്വര്‍ മാല്‍പെയ്ക്ക് ട്രക്കിനടുത്ത് എത്താനായില്ല. ചെളിയും കല്ലും പുഴയുടെ അടിത്തട്ടിൽ കുമിഞ്ഞുകൂടിയിരിക്കയാണ്. ‘ട്രക്ക് ഉണ്ടെന്ന് പറയുന്ന സ്ഥലത്ത് ചെളി നിറഞ്ഞിരിക്കുകയാണ്. വലിയ കല്ലും ആല്‍മരവുമുണ്ട്. മണ്ണിടിഞ്ഞ് താഴേക്ക് പതിച്ച വൈദ്യുത ലൈന്‍, സ്റ്റേ വയര്‍ എന്നിവ ഈ ഭാഗത്ത് നിറഞ്ഞിരിക്കുകയാണ്. ഈ കുത്തൊഴുക്കില്‍ താഴെ പോയി ട്രക്ക് എടുക്കാന്‍ പ്രയാസമാണ് ‘ – തിരച്ചലിന് ശേഷം ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. 

നേവി വിലക്കിയിട്ടും ഈശ്വര്‍ മാള്‍പെ സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് അടിത്തട്ടിലേക്കിറങ്ങിയത്. അടിശക്തമായ ഒഴുക്കായതിനാല്‍ പുഴയിലേക്ക് ഇറങ്ങരുതെന്നായിരുന്നു നേവിയുടെ ഉപദേശം. അര്‍ജുന് വേണ്ടിയും മറ്റ് രണ്ട് സഹോദരങ്ങള്‍ക്ക് വേണ്ടിയും താഴെ ഇറങ്ങുന്നെന്നും ആത്മവിശ്വാസമുണ്ടെന്നുമായിരുന്നു ഈശ്വര്‍ മാല്‍പ്പെ നേവിക്ക് നൽകിയ മറുപടി. പുഴയിലിറങ്ങുന്നത് സ്വന്തം റിസ്കിലെന്ന് എഴുതി കൊടുത്തിട്ടാണ് ഈശ്വര്‍ മാല്‍പെ പിന്നീട് പരിശോധന തുടർന്നത്.

പുഴയുടെ നടുവില്‍ മണ്ണുമാന്തി യന്ത്രമെത്തിച്ച് ചെളി നീക്കി പരിശോധിക്കാനാണ് അടുത്ത പ്ലാന്‍.  ഇതിനായി പ്രത്യേക ബോട്ട് എത്തിക്കും. ബോട്ടെത്തിക്കാൻ മൂന്ന് ദിവസമെടുക്കുമെന്നാണ് ഉത്തരകന്നട ജില്ലാഭരണകൂടം പ്രതീക്ഷിക്കുന്നത്. അതുവരെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തും. കുത്തൊഴുക്ക് കുറഞ്ഞാല്‍ പരിശോധനക്കായി മാല്‍പെ സംഘം തിരിച്ചെത്തും. സംഭവ സ്ഥലത്തിന് 100 കിലോമീറ്റര്‍ ചുറ്റളവില്‍ ഞങ്ങളുണ്ടെന്നും മണിക്കൂറുകള്‍ കൊണ്ട് എത്താനാകുമെന്നും ഈശ്വര്‍ മാല്‍പെ പ്രത്യാശ പ്രകടിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related