ഷിംല : ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ കനത്ത മഴ വീണ്ടും നാശം വിതച്ചു. തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും മണ്ണിടിച്ചിലിലും വെള്ളം കുത്തിയൊഴുകിയും ജനജീവിതം താറുമാറായി. മാണ്ഡിയിലെ ധരംപൂരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മഴവെള്ളപാച്ചിലിൽബസ് സ്റ്റാൻഡ് വെള്ളക്കെട്ടിലമർന്നു.
ബസ്സുകളടക്കം നിരവധി വാഹനങ്ങൾ ഒലിച്ചുപോയി.
മേഘവിസ്ഫോടനത്തിൽ കുത്തിയൊലിച്ചെത്തിയ വെള്ളം സോൺ ഖഡ്ഡിന്റെ ജലനിരപ്പിനേയും സാരമായി ബാധിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബസ് സ്റ്റാൻഡ് ഉൾപ്പെടെ വീടുകളിലും കടകളിലുമെല്ലാം വെള്ളം ഇരച്ചുകയറി. രാത്രിയിൽ പലരും വീടുകളുടെ മേൽക്കൂരയിൽ കയറിയാണ് രക്ഷപ്പെട്ടത്. ചിലരെ കാണാതായതായും വാർത്ത വരുന്നു. പോലീസ് രക്ഷാപ്രവർത്തനത്തിലാണ്.
.
മഴക്കെടുതിയിൽ മൂന്ന് ദേശീയപാതകൾ ഉൾപ്പെടെ 493 റോഡുകൾ അടച്ചു. 352 വൈദ്യുതി ട്രാൻസ്ഫോർമറുകളും 163 ജലവിതരണ പദ്ധതികളും തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്. ജൂൺ 20-ന് തുടങ്ങിയ മൺസൂൺ കാലയളവിൽ ഇതുവരെ മഴയിലും ബന്ധപ്പെട്ട സംഭവങ്ങളിലും വാഹനാപകടങ്ങളിലും സംസ്ഥാനത്ത് ഇ 409 പേർക്കാണ് ജീവഹാനി സംഭവിച്ചത്. 41 പേരെ കാണാതായി. മരിച്ചവരിൽ 180 പേർ വാഹനാപകടങ്ങളുടെ ഇരകളാണ്. ഇതുവരെ 4,504 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനം കണക്കാക്കിയിട്ടുളത്.
തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള 24 മണിക്കൂറിനുള്ളിൽ ജോഗീന്ദർനഗറിൽ 56 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. പാലംപൂരിൽ 48 മില്ലീമീറ്ററും, പന്തോഹിൽ 40 മില്ലീമീറ്ററും, കാൻഗ്രയിൽ 34.2 മില്ലീമീറ്ററും മഴ രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. നഗരോട്ട സൂരിയനിൽ 30 മില്ലീമീറ്റർ, മാണ്ഡി 27.5 മില്ലീമീറ്റർ, സരഹാൻ 18.5 മില്ലീമീറ്റർ, മുരാരി ദേവി 18.2 മില്ലീമീറ്റർ, ഭരേരി 17.6 മില്ലീമീറ്റർ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മഴ രേഖപ്പെടുത്തിയിട്ടുള്ളത്. ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയുള്ള മൺസൂൺ സീസണിൽ ഹിമാചൽ പ്രദേശിൽ സാധാരണയായി ലഭിക്കേണ്ട 689.6 മില്ലീമീറ്റർ മഴയ്ക്ക് പകരം 991.1 മില്ലീമീറ്റർ മഴയാണ് ഇത്തവണ പെയ്തിറങ്ങിയത്. 44% അധികം!