പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് വൻസുരക്ഷ. രാഷ്ട്രപതി സന്നിധാനത്തെത്തുമ്പോൾ പതിനെട്ടാംപടിക്ക് മേലേയുള്ള മേലേതിരുമുറ്റത്ത് 10 പേരെമാത്രമെ അനുവദിക്കൂ. ഇതിൽ തന്ത്രി, മേൽശാന്തി, രണ്ട് പരികർമ്മികൾ, ദേവസ്വം ബോർഡ് ഭാരവാഹികൾ, മൂന്ന് ജീവനക്കാർ എന്നിങ്ങനെയാണ് ഉണ്ടാവുക. 12.20 മുതൽ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാൻ രാഷ്ട്രപതി സോപാനത്തുണ്ടാവുക.
തിരുവനന്തപുരത്തു നിന്ന് 9.35ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന രാഷ്ട്രപതി 10.20ന് നിലയ്ക്കലെ ഹെലിപ്പാഡിൽ ഇറങ്ങും. അവിടെനിന്ന് കാറിൽ 11ന് പമ്പയിലെത്തും. ഗണപതിക്ഷേത്രത്തിൽ കെട്ടുനിറച്ച് സന്നിധാനത്തേക്ക് പുറപ്പെടും. ഫോർവീൽ ഡ്രൈവ് ഗൂർഖ വാഹനത്തിൽ സ്വാമി അയ്യപ്പൻ റോഡിലൂടെയായിരിക്കും യാത്ര. ഈ റോഡിൽ നിശ്ചിതദൂരത്തിൽ സുരക്ഷാസേനയെ വിന്യസിക്കും.
ഒരേപോലുള്ള ആറ് ഗൂർഖ വണ്ടികളിൽ ഒന്നിലായിരിക്കും രാഷ്ട്രപതി ഉണ്ടാവുക. ഇതിനകം നിരവധി ട്രയൽറണ്ണുകൾ നടന്നുകഴിഞ്ഞു. ദർശനത്തിനുശേഷം 1.10ന് പ്രധാന ഓഫീസ് കോംപ്ലക്സ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ രാഷ്ട്രപതി വിശ്രമിക്കും. മൂന്ന് മണിയോടെ നിലക്കലിലേക്ക് മടങ്ങും. 4.20 ന് ഹെലികോപ്റ്റർ മാർഗ്ഗം തിരുവനന്തപുരത്തേക്ക് തിരിക്കും.
1500 പോലീസുകാരെയാണ് സുരക്ഷാഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. 50 വയസുകഴിഞ്ഞ വനിതാ പോലീസുകാരെയും സന്നിധാനത്ത് ഉണ്ടാകും. നിലയ്ക്കൽ മുതൽ സന്നിധാനംവരെയാണ് കനത്ത സുരക്ഷ. എന്നാൽ, ശബരിമല വനത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വഴികളിലും പോലീസിനെ നിയോഗിക്കുന്നുണ്ട്.
ചൊവ്വാഴ്ച 12,098 പേർക്കുമാത്രമാണ് സന്നിധാനത്ത് വെർച്വൽക്യൂവഴി ദർശനം അനുവദിച്ചിരിക്കുന്നത്.
സുരക്ഷാ ഏജൻസി നൽകിയിരിക്കുന്ന പാസുള്ള ജീവനക്കാർമാത്രമേ സന്നിധാനത്തും പമ്പയിലും രാഷ്ട്രപതി വരുന്ന സമയങ്ങളിൽ ഉണ്ടാകാൻപാടുള്ളൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്. രാഷ്ട്രപതി എത്തുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലുംമറ്റും പരിശോധനകളുണ്ടാകും. രാഷ്ട്രപതി വരുന്ന റൂട്ടിൽ പാർക്കിങ് അനുവദിക്കില്ല.