കൊച്ചി : ശബരിമലയിലെ കൊടിമരം പുന:പ്രതിഷ്‌ഠിച്ചതിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി ഹൈക്കോടതി. സംസ്ഥാന വിജിലൻസ് എത്രയും പെട്ടെന്ന് അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. സംഭാവനയായി ലഭിച്ച സ്വർണ്ണത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാക്കണമെന്നും കോടതി നിർദ്ദേശത്തിലണ്ട്. ആവശ്യമെങ്കിൽ പ്രത്യേക കേസ് ആയി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
2017 ലാണ് ശബരിമലയിലപഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻ്റായുള്ള യു ഡി എഫ് ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. പഴയ കൊടിമരം മാറ്റിയപ്പോൾ അതിൽനിന്നുള്ള വാജിവാഹനമാണ് തന്ത്രി കണ്ഠര് രാജീവർക്ക് ബോർഡ് കൈമാറിയത്. സ്വർണ്ണക്കവർച്ച വിവാദം ഉയർന്നപ്പോള്‍ വാജിവാഹനം തിരികെ നൽകാമെന്ന് തന്ത്രി മുൻ ബോർഡിനെ അറിയിച്ചുവെങ്കിലും തിരികെ വാങ്ങാൻ ബോർഡ് തയ്യാറായില്ല.
കൊടിമരം പുന:പ്രതിഷ്‌ഠ അന്വേഷണം യുഡിഎഫ് ബോർഡിലേക്കെത്താനുള്ള സാദ്ധ്യതയെ മുൻകൂട്ടി കണ്ട് യുഡിഎഫ് നേതാവ് അജയ് തറയിൽ അന്വേഷണത്തെ സ്വാഗതം ചെയ്‌ത് രംഗത്തെത്തി. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
