കോർഡോബ : സ്പെയിനിലെ കോർഡോബ പ്രവിശ്യയിൽ അതിവേഗ പാതയിൽ വൻ ട്രെയിൻ ദുരന്തം. അപകടത്തിൽ 39 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 80 ലധികം പേർക്ക് പരിക്കേറ്റതായും പലരുടെയും നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ഇറിയോ (Iryo) എന്ന സ്വകാര്യ കമ്പനിയുടെ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും, എതിർദിശയിൽ വന്ന റെൻഫെ (Renfe) ട്രെയിനുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഞായറാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്പെയിൻ കണ്ട ഏറ്റവും വലിയ റെയിൽ അപകടമാണിതെന്ന് പറയുന്നു. സംഭവത്തിന് പിന്നാലെ സൈന്യവും റെഡ് ക്രോസും ഉൾപ്പെടെയുള്ള വൻ സന്നാഹം രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. തകർന്ന ബോഗികൾക്കുള്ളിൽ നിന്ന് ഏറെ ദുഷ്ക്കരമായാണ് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ പുറത്തെടുക്കുന്നത്. ഇത് രക്ഷാപ്രവർത്തനത്തിന് സമയദൈർഘ്യം ഉണ്ടാക്കുന്നു.
അപകടത്തെത്തുടർന്ന് മാഡ്രിഡിനും ദക്ഷിണ സ്പെയിനിനും ഇടയിലുള്ള എല്ലാ അതിവേഗ റെയിൽ സർവ്വീസുകളും താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
