ന്യൂഡല്‍ഹി : ആദ്യമായി ഒരു സമ്പൂര്‍ണ്ണ യാത്രാവിമാനം നിര്‍മ്മിക്കുന്നതിനൊരുങ്ങി ഇന്ത്യ. ഇതിനായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു. ആഭ്യന്തര – ഹ്രസ്വദൂര യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് എഞ്ചിനുകളുള്ള നാരോ-ബോഡി വിമാനമായ എസ്ജെ-100 ആണ് നിര്‍മ്മിക്കുക. ഇന്ത്യയുടെ എയറോസ്പേസ് നിർമ്മാണ ശേഷിക്ക് കരുത്തേകുന്ന സുപ്രധാന ചുവടുവെയ്പ്പാണിത്. ഇന്ത്യയുടെ ഉഡാൻ പദ്ധതിക്ക് വലിയ ഉത്തേജനം നൽകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യൻ പ്രാദേശിക കണക്റ്റിവിറ്റിയിൽ 200ൽ അധികം ഇത്തരം നാരോ-ബോഡി ജെറ്റുകൾക്കും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ 350 വിമാനങ്ങൾക്കും ആവശ്യമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ആഭ്യന്തര ഉപഭോക്താക്കൾക്കായി വിമാനം നിർമ്മിക്കാനുള്ള അവകാശം ഈ കരാർ എച്ച്എഎല്ലിന് നൽകുന്നു. “സിവില്‍ ഏവിയേഷന്‍ മേഖലയില്‍ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഒരു ചുവടുവെപ്പാണിത്.” എച്ച്എഎല്‍ പ്രസ്താവനയില്‍ പറയുന്നു. നിലവില്‍, 200-ല്‍ അധികം എസ്‌ജെ-100 വിമാനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അവ 16-ല്‍ അധികം എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്നുമുണ്ട്.
2025 ഒക്ടോബർ 27ന് മോസ്കോയിൽ വെച്ചാണ് എച്ച് എ എൽ റഷ്യയുടെ പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനി യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനുമായി (PJSC-UAC) ധാരണാപത്രം ഒപ്പിട്ടത്. എച്ച് എ എല്ലി-നെ പ്രതിനിധീകരിച്ച് പ്രഭാത് രഞ്ജനും PJSC-UAC-യെ പ്രതിനിധീകരിച്ച് ഒലെഗ് ബൊഗോമോളോവുമാണ് കരാറിൽ ഒപ്പിട്ടത്. HAL-ന്റെ CMD ആയ ഡോ. ഡി കെ സുനിൽ, PJSC UAC-യുടെ ഡയറക്ടർ ജനറലായ വാദിം ബഡേക്ക എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉടമ്പടി. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ കരാർ. 1961 മുതൽ 1988 വരെ നിർമ്മിച്ചിരുന്ന AVRO HS-748 ന് ശേഷം ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ സമ്പൂർണ യാത്രാവിമാനമാണിത്.
