കൊച്ചി : പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷൻ. എക്‌സ്‌പി 100 പെട്രോളിൻ്റെ വില 149 രൂപയിൽ നിന്ന് 160 രൂപയാക്കി. ഡീസൽ എക്‌സ്ട്രാ ഗ്രീൻ വില 91.49 രൂപയിൽ നിന്ന് 92.99 രൂപയാക്കി. വരും ദിവസങ്ങളിൽ സാധാരണ പെട്രോൾ, ഡീസൽ വിലയിലും മാറ്റമുണ്ടായേക്കും.
വിമാന ഇന്ധനത്തിന്റെ വിലയും കുത്തനെ ഉയർത്തി. കിലോലിറ്ററിന് 2.07 ലക്ഷം രൂപയായി വില ഉയർന്നു. രണ്ട് മടങ്ങോളമാണ് വർധനവ്. ചരിത്രത്തിലാദ്യമായാണ് വിമാന ഇന്ധനത്തിൻ്റെ വില രണ്ട് ലക്ഷം കടക്കുന്നത്. 2022 ലെ 1.1 ലക്ഷമായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തിൽ വീണ്ടും തടസ്സമുണ്ടാകുമെന്ന ആശങ്കയാണ് വില കുത്തനെ ഉയരാൻ കാരണമായത്.
