ടെഹ്റാൻ: തങ്ങളുടെ വൈദ്യുതനിലയങ്ങൾ തകർത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന് ഇറാൻ്റെ ഭീഷണി. ഡൊണാൾഡ് ട്രംപ് തങ്ങളുടെ വൈദ്യുതി ഗ്രിഡ് ആക്രമിച്ചാൽ ഗൾഫിലുടനീളമുള്ള ഊർജ്ജ, ജല അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കടൽ വെള്ളം ശുദ്ധീകരിച്ചു കുടിവെള്ളമാക്കുന്ന ഗൾഫ് രാജ്യങ്ങളിലെയും ഇസ്രായേലിലെയും ഡിസാലിനേഷൻ കേന്ദ്രങ്ങൾ തകർക്കുമെന്നാണു ഇറാൻ ഭീഷണി മുഴക്കിയിരിക്കുന്നത്. 48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ്റെ വൈദ്യുതനിലയങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് ഇന്നലെ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇറാൻ്റെ മുന്നറിയിപ്പ്.
ഇറാൻ്റെ ഭീഷണി ഗൾഫ് മേഖലയിൽ ഭീതിപടർത്തി. കുടിവെള്ളത്തിനായി ഉപ്പുവെള്ളം ഡീസലൈനേഷൻ ചെയ്യുന്നതിനെ വളരെയധികം ആശ്രയിക്കുന്ന മേഖലയിൽ ഇത്തരമൊരു ഭീഷണി വലിയ ചർച്ചയായി. 48 മണിക്കൂറിനുള്ളിൽ ടെഹ്‌റാൻ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും വീണ്ടും തുറന്നില്ലെങ്കിൽ ഇറാൻ്റെ വൈദ്യുതി നിലയങ്ങൾ ആക്രമിക്കുമെന്നായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്.
അതേസമയം ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും കപ്പൽ ഗതാഗതം നിലച്ചിട്ടില്ലെന്നുമാണ് ഇറാൻ പറയുന്നത്. കപ്പൽ ഗതാഗതം നിയന്ത്രിച്ചത് പ്രതിരോധം എന്ന നിലയിൽ മാത്രമാണ്. ഇറാനെ ആക്രമിക്കുന്ന ശത്രു പക്ഷത്തുള്ളവർക്ക് മാത്രമാണ് വിലക്ക്. അമേരിക്കയേയും ഇസ്രായേലിനെയും ഹോർമുസ് കടക്കാൻ അനുവദിക്കില്ല. കൂടുതൽ അപകടം ഒഴിവാക്കാൻ കൂടിയാണ് ഈ നിയന്ത്രണം. ഇറാൻ്റെ നിർദേശങ്ങളാനുസരിക്കുന്നവർക്ക് കടന്നുപോകാം. ഇത്തരമൊരു സാഹചര്യത്തിന് ഉത്തരവാദികൾ അമേരിക്കയും ഇസ്രയേലുമാണെന്നും ഇറാൻ വിശദമാക്കി.
അതിനിടെ ബഹ്റൈനിൽ വ്യാപക നാശത്തിനിടയാക്കിയ സ്ഫോടനം ഇറാൻ്റെ ആക്രമണത്തിൽ നിന്നല്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇറാൻ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെ യുഎസ് അയച്ച പേട്രിയട്ട് ഇൻ്റർസെപ്റ്റർ മിസൈലാണു നാശമുണ്ടാക്കിയതെന്നു കണ്ടെത്തി. ഈ മാസം 9നു പുലർച്ചെയാണു മനാമയ്ക്കു സമീപമുള്ള സിട്ര ദ്വീപിലെ മഹാസയിൽ ആക്രമണം നടന്നത്.
