[ Photo courtesy : X ]
കെയ്‌റോ : ഇസ്രായേൽ ആണവ ഗവേഷണ കേന്ദ്രത്തിന് സമീപം രണ്ട് മേഖലകളിൽ ആക്രമണം അഴിച്ച് വിട്ട്
ഇറാൻ. മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. നിരവധിയാളുകൾക്ക് പരിക്കേറ്റു. തെക്കൻ ഇസ്രായേലിലെ ദിമോണ (Dimona), അരാദ് (Arad) നഗരങ്ങളെയാണ് ഇറാൻ ലക്ഷ്യം വെച്ചത്. ഇസ്രായേലിന്റെ അതീവ സുരക്ഷയുള്ള ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതും ഈ മേഖലയിലാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങൾക്ക് മറുപടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു..
ഇറാൻ്റെ മിസൈലുകളെ തടയാൻ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ നേരിട്ട് പതിച്ചു. പരിക്കേറ്റ പത്തോളം പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമെന്നാണ് വിവരം. ‘ടു-സ്റ്റേജ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ’ ആണ് ഇറാൻ പ്രയോഗിച്ചതെന്ന് ഇസ്രായേൽ സൈനിക മേധാവി ജനറൽ ഇയാൽ സാമിർ പറഞ്ഞു. ഇറാന്റെ കൈവശമുള്ള ആയുധശേഷി അത്യാധുനികമാണെന്ന് ഈ ആക്രമണം വ്യക്തമാക്കുന്നു.
വരും ദിവസങ്ങളിൽ ആക്രമണം ശക്തമാക്കുമെന്നും യുദ്ധം ഉടനെങ്ങും അവസാനിക്കില്ലെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് വ്യക്തമാക്കി. അതേസമയം അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായാണ് വൈറ്റ് ഹൗസിലെ ഉന്നതരെ ഉദ്ധരിച്ച് വാർത്തകൾ പുറത്തുവരുന്നത്. തനിക്ക് സമാധാനം വേണമെന്ന് ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്.
