ന്യൂഡൽഹി : രണ്ടരക്കോടിയിലധികം ഉപയോക്തൃ ഐഡികൾ നിർജ്ജീവമാക്കി ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിന്റെ ദുരുപയോഗം തടയാനാണ് നടപടിയെന്നാണ് ഇന്ത്യൻ റെയിൽവെ വിശദമാക്കുന്നത്. സംശയാസ്പദമായ ബുക്കിംഗ് പാറ്റേണുകളും വ്യാജ ഉപയോക്താക്കളേയും തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് ഐഡികൾ നിർജ്ജീവമാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പാർലമെന്റിൽ എംപി എ.ഡി. സിംഗ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് സർക്കാർ ഈ വിവരങ്ങൾ നൽകിയത്.
ഈ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കുന്നതിന് മുമ്പ്, തത്ക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തത്ക്കാൽ ബുക്കിംഗ് വിൻഡോ തുറന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ അപ്രത്യക്ഷമാകുകയാണ് പതിവ്. കാരണം ഏജന്റുമാർ ബോട്ടുകൾ ഉപയോഗിച്ച് എല്ലാ ടിക്കറ്റുകളും അപ്രത്യക്ഷമാക്കാറുണ്ടായിരുന്നു. അതുമൂലം സാധാരണ യാത്രക്കാരന് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാറില്ല. പുതിയ മാറ്റം റെയിൽവെ യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്നുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം.
പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കാം
ഇപ്പോൾ ടിക്കറ്റുകൾ ഓൺലൈനായോ കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവ്വേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകളിലോ ‘ആദ്യം വരുന്നവർക്ക് ആദ്യം’ എന്ന രീതിയിൽ ബുക്ക് ചെയ്യാം. എന്നാൽ, മൊത്തം ടിക്കറ്റുകളുടെ ഏകദേശം 89% ഓൺലൈൻ മോഡ് വഴിയാണ് ബുക്കിംഗ് നടക്കുന്നത്.
പിആർഎസ് കൗണ്ടറുകളിൽ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
2025 ജൂലൈ 1 മുതൽ ആധാർ പരിശോധിച്ച ഉപയോക്താക്കൾക്ക് മാത്രമെ തത്ക്കാൽ സ്കീമിന് കീഴിലുള്ള ടിക്കറ്റുകൾ ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ബുക്ക് ചെയ്യാൻ കഴിയൂ.
തത്ക്കാൽ റിസർവ്വേഷൻ ആരംഭിച്ച് ആദ്യത്തെ 30 മിനിറ്റിനുള്ളിൽ ഏജന്റുമാർക്ക് തത്ക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ നിന്ന് വിലക്കുണ്ട്.
ട്രെയിനുകളുടെ വെയിറ്റിംഗ് ലിസ്റ്റ് നില പതിവായി നിരീക്ഷിക്കുകയും അധിക ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യൻ റെയിൽവെ പ്രത്യേക ട്രെയിനുകൾ ഓടിക്കുകയും ചെയ്യുന്നു.
അടിയന്തര ക്വാട്ടയിലും സർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നേരത്തെ, യാത്രാ ദിവസം തന്നെ അടിയന്തര ക്വാട്ട പ്രകാരം ടിക്കറ്റ് ബുക്കിംഗിന് അപേക്ഷിക്കാമായിരുന്നു, എന്നാൽ ഇപ്പോൾ ഒരാൾ അടിയന്തര ക്വാട്ടയ്ക്ക് ഒരു ദിവസം മുമ്പ് അപേക്ഷിക്കേണ്ടിവരും. എംപിമാർ, ഉന്നത ഉദ്യോഗസ്ഥർ, മെഡിക്കൽ അത്യാഹിതങ്ങൾ, മുതിർന്ന പൗരന്മാർ എന്നിവർക്കുള്ളതാണ് ഈ ക്വാട്ട.