കൊച്ചി : കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഓണാവധിക്ക് ശേഷം മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കും. അറസ്റ്റ് തടഞ്ഞെങ്കിലും ചോദ്യംചെയ്യാന്‍ തടസമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. പരാതി കെട്ടിചമച്ചതാണെന്നും ഐടി ജീവനക്കാരന്‍ തന്നെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നും അസഭ്യം വിളിച്ചെന്നുമാണ് നടിയുടെ വാദം. കേസിൽ മൂന്നാം പ്രതിയായ നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ നടി ഒളിവിലെന്നാണ് സൂചന.
അതേസമയം, കേസുമായി ബന്ധപ്പെട്ട് നടിയുടെ കൂട്ടാളികളായ മൂന്നുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓണം അവധിക്ക് ശേഷം കേസ് പരിഗണിക്കുമ്പോൾ വിശദമായ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി. അതുവരെ നടിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.
കഴിഞ്ഞ 25-ാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം. ആലുവ സ്വദേശി അലിയാര്‍ ഷാ സലീമാണ് പരാതി നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ ബാനര്‍ജി റോഡിലെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിലേക്കും മര്‍ദ്ദനത്തിലേക്കും നയിച്ചത്. ബാറിൽ നിന്നിറങ്ങി പരാതിക്കാരനും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടർന്ന് തടഞ്ഞുനിർത്തി ലക്ഷ്മി മേനോൻ അടങ്ങിയ സംഘം ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പറവൂര്‍ കവലയില്‍ ഇറക്കി വിട്ടുവെന്നാണ് പരാതി സംഭവത്തിൽ നോര്‍ത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. പരാതിയില്‍ നടിക്കൊപ്പം ഉണ്ടായിരുന്ന രഞ്ജിത്, അനീഷ്, സോന മോള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നടിയെ ഫോണില്‍ ബന്ധപ്പെടാനായില്ല. തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴും നടിയെ കണ്ടെത്താനായില്ല.
