(Photo : NRC file images)
ഭോപ്പാൽ : മദ്ധ്യപ്രദേശിൽ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി സർക്കാർ അനുവദിച്ച ഫണ്ടിൽ വ്യാപകവിമർശനം. പോഷകാഹാരക്കുറവുള്ള കുട്ടികൾക്കും, ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികൾക്കും പ്രതിദിനം യഥാക്രമം 8 രൂപ, 12 രൂപ മാത്രമാണ് അനുവദിക്കുന്നത്. അതേസമയം, പശുക്കൾക്കായി സർക്കാർ ചിലവഴിക്കുന്നതാകട്ടെ 40 രൂപ! സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച ഔദ്യോഗിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
സംസ്ഥാനത്താകെ 1.36 ലക്ഷം കുട്ടികൾ നിലവിൽ പോഷകാഹാരക്കുറവുള്ളവരാണെന്നാണ് സർക്കാർ കണക്ക്. ഇതിൽ 29,830 പേരെ ഗുരുതരമായ പോഷകാഹാരക്കുറവുള്ളവരായും 1.06 ലക്ഷം പേരെ മിതമായ പോഷകാഹാരക്കുറവുള്ളവരായും തരംതിരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പോഷകാഹാരക്കുറവ് നിരക്ക് 7.79 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 5.40 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്.
“പോഷകാഹാരക്കുറവുള്ള കുട്ടികൾക്കായി സർക്കാർ പ്രതിദിനം 8 മുതൽ 12 രൂപ വരെ ചെലവഴിക്കുന്നുണ്ട്, എന്നാൽ പശുവിന് തീറ്റയായി 40 രൂപ അനുവദിച്ചിട്ടുണ്ട്,” ഭൂരിയ നിയമസഭയിൽ പറഞ്ഞു. “പാലിന് ലിറ്ററിന് 70 രൂപ വിലവരും, ഉദ്യോഗസ്ഥർ ഒരു മീറ്റിംഗിൽ ലഘുഭക്ഷണത്തിനും ഡ്രൈ ഫ്രൂട്ട്‌സിനും ആയിരക്കണക്കിന് ചെലവഴിക്കുന്നു, എന്നാൽ അസ്ഥികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചർമ്മമുള്ള കുട്ടികൾക്ക് ഭക്ഷണം നൽകാൻ 12 രൂപ മാത്രമേ ലഭ്യമാകൂ.”
ഷിയോപൂർ, ധാർ, ഖാർഗോൺ, ബർവാനി, ചിന്ദ്വാര, ബാലഘട്ട് തുടങ്ങിയ ആദിവാസി ആധിപത്യ ജില്ലകളിലെ സ്ഥിതി പ്രത്യേകിച്ച് ആശങ്കാജനകമാണ്. പല ജില്ലകളിലും, നാല് കുട്ടികളിൽ ഒരാൾക്ക് ഗുരുതരമായ പോഷകാഹാരക്കുറവുണ്ടെന്ന് റിപ്പോർട്ട്.
ചർമ്മത്തിനടിയിൽ എല്ലുകൾ കാണാവുന്ന ദുർബലാവസ്ഥയിൽ പോഷകാഹാര പുനരധിവാസ കേന്ദ്രത്തിലേക്ക് (NRC) ദിനംപ്രതി കൊണ്ടുവരുന്ന കുട്ടികളുടെ എണ്ണം പ്രതിസന്ധിയുടെ ഗൗരവം എത്രമാത്രം ഭീകരമാണെന്ന് ഓർമ്മപ്പെടുത്തുന്നു.
യാഥാർത്ഥ്യങ്ങൾ അംഗീകരിച്ച മദ്ധ്യപ്രദേശ് വനിതാ-ശിശു വികസന മന്ത്രി നിർമ്മല ഭൂരിയ നിലവിലെ വ്യവസ്ഥ അപര്യാപ്തമാണെന്ന് സമ്മതിച്ചു. “കേന്ദ്ര സർക്കാരിൽ നിന്ന് ഞങ്ങൾ കൂടുതൽ ഫണ്ട് അഭ്യർത്ഥിച്ചിട്ടുണ്ട്,” അവർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളും പോഷകാഹാര അലവൻസ് വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തുമ്പോൾ വിഷയത്തിൽ അയൽ സംസ്ഥാനങ്ങളുടെ സ്ഥിതിയും പരിതാപകരമാണെന്ന് വ്യക്തം.